തൃശൂരിൽ സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ മിന്നു മോള്‍, വൈക്കം വിജയലക്ഷ്മി, മറിയക്കുട്ടി എന്നിവര്‍
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി ബിജെപി കേരളത്തിലെ തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ മികവ് തെളിയിച്ച വനിതകള്‍ വേദിയിലെത്തും.ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗമായ മിന്നു മോള്‍, ഗായിക വൈക്കം വിജയലക്ഷ്മി, പെന്‍ഷന്‍ കുടിശിക കിട്ടുന്നതിനായി സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടി ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.
നിലവിൽ ദക്ഷിണേന്ത്യയിലും കേരളത്തിലും ബിജെപിയുടെ അടിത്തറ വര്‍ധിപ്പിക്കാനായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചു മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ബിജെപിക്കൊപ്പം നില്‍ക്കുന്ന ക്രൈസ്തവപുരോഹിതര്‍ അടക്കമുള്ളവരെ അധിക്ഷേപിക്കാനാണ്‌സിപിഎം ശ്രമിക്കുന്നത്. മത പുരോഹിതന്‍മാരുള്‍പടെ ബിജെപിയില്‍ ചേരുന്നവര്‍ക്കെതിരായ നീക്കത്തെ നേരിടും. ഇരു മുന്നണികളുടേയും പതനം കേരളത്തില്‍ ആസന്നമായിരിക്കുന്നു.
വര്‍ഗ്ഗീയ, വോട്ട് ബാങ്ക് രാഷ്ടീയത്തിത്ത് കേരളത്തിലിനി ആയുസ്സില്ല. യു ഡി എഫിന്റെ 19 എംപിമാരും നിര്‍ഗുണ പരബ്രഹ്‌മങ്ങളായിരുന്നു. എല്‍ഡിഎഫിലെ ആരിഫിന് പാര്‍ലമെന്റില്‍ എഴുനേറ്റ് നില്‍ക്കാനാവതില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .