സംസ്ഥാന വ്യാപകമായി അരിപ്പൊടി നിർമ്മാണ യൂണിറ്റുകളിൽ മിന്നൽ പരിശോധന; 2 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു

single-img
18 August 2023

ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിർമ്മാണ യൂണിറ്റുകളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
അറിയിച്ചു.

അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പം പൊടി നിർമ്മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ഓണത്തോടനുബന്ധിച്ച് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നാണ് അരിപ്പൊടി. ലഭ്യമാകുന്ന ചില അരിപ്പൊടി ബ്രാൻഡുകളിൽ കീടനാശിനി അവശിഷ്ടം നിശ്ചിത അളവിൽ കൂടുതലായി കാണപ്പെടുന്നതായി ഭക്ഷ്യ പരിശോധന ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന വ്യാപകമായി 68 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. 199 പരിശോനകൾ നടത്തി. കൊല്ലം, കോട്ടയം ജില്ലകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പിക്കാൻ നടപടി സ്വീകരിച്ചു. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. ഒൻപത് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 104 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 75 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് ലാബുകളിൽ പരിശോധനക്കായി അയച്ചു.

പല സ്ഥാപനങ്ങളും വേണ്ടത്ര ശുചിത്വം പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരമല്ലാതെ ഉല്പാദിപ്പിക്കുന്ന അരിപ്പൊടി പിടിച്ചെടുക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്നും പരിശോധനകൾ നടത്തി നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.