പ്രളയകാലത്ത് നൽകിയ അരിയുടെ പണം നൽകണം; കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

single-img
25 November 2022

പ്രളയകാലത്ത് കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ അരിയുടെ പണം ഉടൻ തിരികെ നൽകാൻ കേരളത്തിന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. അതിന് സാധിച്ചില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

അരിയുടെ വിലയായി ആകെ 205.81 കോടിയാണ് കേന്ദ്രം ഇത്തരത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ല. ഇതോടുകൂടി പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.

2018 ഓഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയത്തെ തുടർന്നാണ് 89540 മെട്രിക് ടൺ അരി അനുവദിച്ചത്.ആ സമയം തന്നെ തുക ആവശ്യപ്പെട്ട് കേന്ദ്രം രംഗത്ത് വന്നിരുന്നു. പ്രളയകാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്ഥാനം പലവട്ടം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ തയ്യാറായില്ല.

കേന്ദ്രസർക്കാർ കേരളത്തിന് നൽകുന്ന ഭക്ഷ്യസബ്സിഡിയിൽ നിന്ന് അടക്കം ഈ പണം പിടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കിയത്. ഇതോടുകൂടിയാണ് മറ്റ് വഴികളില്ലാതെ കേന്ദ്രത്തിന് പണം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായത്.