എട്ടു വർഷത്തിനിടെ കേരളാ സർക്കാർ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവഴിച്ചത് 5,081 കോടി രൂപ

single-img
24 February 2026

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാന സർക്കാർ 5,081 കോടി രൂപ ചെലവഴിച്ചതായി അറിയിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത് ഇരട്ടിയിലധികമാണെന്നും വ്യക്തമാക്കുന്നു. പുനർഗേഹം പദ്ധതിയിലൂടെ 2,450 കോടി രൂപ വിനിയോഗിച്ച് ആയിരക്കണക്കിന് വീടുകളും ഫ്ലാറ്റുകളും മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ചു. ഇതുവരെ 23,763 വീടുകൾ വിതരണം ചെയ്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചതായും സർക്കാർ പറയുന്നു.

കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് തുക അഞ്ച് ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി വർധിപ്പിച്ചു. ഓഫ് സീസൺ ധനസഹായം 3,000 രൂപയിൽ നിന്ന് 4,500 രൂപയായി ഉയർത്തി. കൂടാതെ, ഓരോ കുടുംബത്തിനും ശുചിമുറി നിർമ്മാണത്തിന് 10,000 രൂപ വീതം അധിക സഹായവും അനുവദിക്കുന്നു.

തീരദേശ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിലും പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. 2015ൽ 14 ആയിരുന്ന ഫിഷിംഗ് ഹാർബറുകളുടെ എണ്ണം 25 ആയി വർധിച്ചു. 11 പുതിയ ഫിഷ് മാർക്കറ്റുകളുടെ നിർമ്മാണവും 65 മാർക്കറ്റുകളുടെ നവീകരണവും പുരോഗമിക്കുകയാണ്. പൂന്തുറയിൽ ജിയോട്യൂബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തീരസംരക്ഷണ പ്രവർത്തനങ്ങളും നടന്നു വരുന്നു.

ഇന്ത്യയിലെ മികച്ച മറൈൻ സ്റ്റേറ്റ് എന്ന പുരസ്കാരം കേരളം സ്വന്തമാക്കിയതും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ സർക്കാർ കൈകൊണ്ട നടപടികൾ രാജ്യത്തിനുതന്നെ മാതൃകയാണെന്നുമാണ് വിലയിരുത്തൽ.