രാജ്യത്ത് ആദ്യമായി നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി കേരളം

single-img
13 February 2026

ത്വരിതഗതിയില്‍ നഗരവല്‍ക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന ദിശ നിര്‍ണയിക്കുന്നതിന് കേരള സര്‍ക്കാര്‍ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

രണ്ടു വര്‍ഷം നീണ്ടു നിന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഒടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം തയ്യാറാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത് .

2023 ഡിസംബര്‍ മാസം ദേശീയ- അന്തര്‍ദേശീയ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് കേരള നഗര നയ കമ്മിഷന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും 2025 മാര്‍ച്ച് മാസം നവകേരള നഗര നയ റിപ്പോര്‍ട്ട് കമ്മിഷന്‍ മുഖ്യ മന്ത്രിക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് വിപുലമായി ചര്‍ച്ച ചെയ്യുന്നതിന് സെപ്റ്റംബര്‍ മാസം കൊച്ചിയില്‍ ഒരു ആഗോള സമ്മേളനം നടത്തുകയുണ്ടായി. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ നിന്നും മന്ത്രിമാരും, മേയര്‍മാരും, ജനപ്രതിനിധികളും, വിദഗ്ദ്ധരും പങ്കെടുത്ത സമ്മേളനം നഗരവല്‍ക്കരണം സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. പുതിയതായി ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍കൊള്ളിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ നഗര നയം തയ്യാറാക്കിയിട്ടുള്ളത്.

നഗര നയ കമ്മിഷന്റെ കണക്ക് പ്രകാരം 2050ഓടെ കേരളം 80 ശതമാനം നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമാവും. മലനാടിനും തീര ദേശത്തിനും ഇടയില്‍ അതീവ ജനസാന്ദ്രതയുള്ള മേഖലകളില്‍ വികേന്ദ്രീകൃതമായി നഗര വികസനം പടര്‍ന്നു നടക്കുന്ന ഒരു സാഹചര്യമാണ് ഉരുത്തിരിയുന്നത്.

കാലാവസ്ഥാ വ്യതിയാനം കൂടെ സംഭവിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കം നടക്കുന്ന നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുളള അടിസ്ഥാന രേഖയായിരിക്കും സര്‍ക്കാര്‍ തയ്യാറാക്കായിട്ടുള്ള നഗര നയം. നഗരവല്‍ക്കരണത്തെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സമീപനവും സാധ്യതകളും ഇത് മുന്നോട്ട് വയ്ക്കുന്നു.