വെറും ചീത്തവിളികളോ അസഭ്യ വാക്കുകളോ ഉപയോഗിക്കുന്നത് അശ്ലീലതയുടെ പരിധിയില്‍ വരില്ല: സുപ്രീം കോടതി

single-img
19 July 2026

വെറും ചീത്തവിളികളോ അസഭ്യ വാക്കുകളോ ഉപയോഗിക്കുന്നത് മാത്രം ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അശ്ലീലതയുടെ പരിധിയില്‍ വരില്ലെന്ന് സുപ്രീംകോടതി. ഇത്തരം വാക്കുകള്‍ എത്രത്തോളം അപകീര്‍ത്തികരമോ അസഭ്യമോ ആയാലും, അവ മാത്രം കൊണ്ട് ഐപിസി 294-ാം വകുപ്പ് പ്രകാരമുള്ള അശ്ലീല കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയും മദ്രാസ് ഹൈക്കോടതിയും ശിക്ഷിച്ച വ്യക്തി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, വിപുല്‍ എം പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം.

ഒരു പരാമര്‍ശം അശ്ലീലമായി കണക്കാക്കണമെങ്കില്‍ അത് കാമവികാരങ്ങളെ ഉണര്‍ത്തുന്നതോ, ലൈംഗിക താല്‍പ്പര്യങ്ങളെ ഉത്തേജിപ്പിക്കുന്നതോ, കേള്‍ക്കുന്നവരുടെ മനസ്സിനെ മലിനമാക്കാനോ ദുഷിപ്പിക്കാനോ പ്രവണതയുള്ളതോ ആയിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ മാനദണ്ഡം വെച്ച് പരിശോധിക്കുമ്പോള്‍, പരാതിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചാല്‍ പോലും അവ അശ്ലീലതയുടെ പരിധിയില്‍ വരില്ലെന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയില്‍ കോടതി വ്യക്തമാക്കി. ഐപിസി 294(ബി) വകുപ്പ് പ്രകാരം ഒരു കുറ്റം നിലനില്‍ക്കണമെങ്കില്‍, പൊതുസ്ഥലത്ത് വെച്ച് നടത്തിയ അസഭ്യവര്‍ഷം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടോ ശല്യമോ ഉണ്ടാക്കിയിരിക്കണം എന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ഈ കേസില്‍ അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

2017 ആഗസ്റ്റില്‍ തമിഴ്നാട്ടില്‍ നടന്ന ഭൂമി തര്‍ക്കമാണ് കേസിനാസ്പദം. ഹര്‍ജിക്കാരനും അദ്ദേഹത്തിന്റെ ഭാര്യാസഹോദരനും തമ്മിലുണ്ടായ തര്‍ക്കത്തില്‍, പരാതിക്കാരന്റെ അനന്തരവനെ ഹര്‍ജിക്കാരന്‍ അസഭ്യം പറയുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

വിചാരണക്കോടതി പ്രതിയെ ഐപിസി 294(ബി) (അശ്ലീലത), 326 (ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍), 506(ii) (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ക്ക് പുറമെ എസ്സി/എസ്ടി നിയമപ്രകാരവും ശിക്ഷിച്ചിരുന്നു. പിന്നീട് കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി എസ്‌സി/എസ്ടി നിയമപ്രകാരമുള്ള കുറ്റങ്ങളില്‍ നിന്ന് ഇയാളെ ഒഴിവാക്കിയെങ്കിലും ഐപിസി പ്രകാരമുള്ള ശിക്ഷ നിലനിര്‍ത്തി. ഇതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.