ഗവർണർക്ക് പൂർണ പിന്തുണ: കെ.സുധാകരൻ

single-img
3 November 2022

സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുമ്പോൾ ഗവർണർക്കു പൂർണ്ണ പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.

ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്. അതിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം. അന്വേഷണത്തിന് ഉത്തരവ് ഇടാൻ എങ്കിലും കേന്ദ്രത്തോട് പറയണം. പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടത് ഗവർണർ തന്നെ അല്ലേയെന്നും സുധാകരൻ ചോദിച്ചു. അങ്ങനെ എങ്കിൽ അദ്ദേഹം അനുമതി നൽകട്ടെ. നീതിപൂർവം പ്രവർത്തിക്കാനുള്ള ആർജവം ഉണ്ടെങ്കിൽ അത് ചെയ്യട്ടേ. അത് ചെയ്യാതെയുള്ള യുക്തിരാഹിത്യം അംഗീകരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.

സർവകലാശാലകളിലേതു വഴിവിട്ട നിയമനമാണ് എന്ന് അറിഞ്ഞ ശേഷവും ഇതൊന്നും തിരുത്താൻ ഗവർണർ തയാറായില്ല. സർക്കാരുമായി തെറ്റിയപ്പോൾ ആണ് എല്ലാം പുറത്തു പറയുന്നത്. ഗവർണറെ വിമർശിക്കേണ്ട ഇടത്ത് വിമർശിച്ചിട്ടുണ്ട്. തങ്ങൾ ഗവർണറുടെ വക്താവ് അല്ല. തങ്ങൾ ഉന്നയിച്ച ആരോപണം ആണ് ഗവർണർ പറയുന്നത്. ഗവർണറെ വച്ച് കേരളത്തിൽ കേന്ദ്രം പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നു എന്ന അഭിപ്രായം കോൺഗ്രസിനില്ല. അതെല്ലാം നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ഉത്തരേന്ത്യയിലെ പോലെ കാവിവത്കരണം ഇവിടെ ഇല്ല. അത് എതിർക്കാൻ ശക്തമായ പ്രതിപക്ഷം ഇവിടെ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിജെപി ഒന്നുമല്ല. ഒറ്റ എംഎൽഎ പോലുമില്ലാത്ത ബിജെപിക്ക് എതിരെ ഇവിടെ എന്തിന് സമരം നടത്തണം എന്നും സുധാകരൻ ചോദിച്ചു. സ്വർണക്കടത്ത്, വിസി വിഷയങ്ങളിൽ ഗവർണർ എന്ത് ചെയ്യുന്നു എന്ന് നോക്കട്ടെ എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.