അദാനി സൂപ്പര്‍ ഗവണ്‍മെന്റ ആണോ; കേരള സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് ആവുമെന്നാണോ വിചാരിക്കുന്നത്: കെസി വേണുഗോപാൽ

വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശത്തില്‍ വലിയ മാറ്റം വരുത്തുന്ന അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഴിഞ്ഞം കരാറനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം കരാറുകളില്‍ ഏര്‍പ്പെടാന്‍ അവകാശമില്ല. അങ്ങനെയിരിക്കെ എങ്ങനെയാണ് മറ്റൊരു ബഹുരാഷ്ട്ര കമ്പനിയുമായി 49 ശതമാനം ഓഹരി കൊടുക്കാന്‍ കരാര്‍ ആയത് എന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. അദാനി സൂപ്പര്‍ ഗവണ്‍മെന്റ് ആണോ എന്ന് ചോദിച്ച വേണുഗോപാല്‍ കേരള സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് ആവുമെന്നാണോ വിചാരിക്കുന്നത് എന്നും ചോദിച്ചു.
‘അദാനി സൂപ്പര്‍ ഗവണ്‍മെന്റ ആണോ?കേരള സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് ആവുമെന്നാണോ വിചാരിക്കുന്നത്. അദാനിക്ക് എന്ത് അധികാരമാണ് അങ്ങനെയൊരു തീരുമാനമെടുക്കാന്‍. കണ്ടപ്പോള്‍ വിചിത്രമായി തോന്നി. വിഴിഞ്ഞം കരാറനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം കരാറുകളില്‍ ഏര്‍പ്പെടാന്‍ അവകാശമില്ലാത്ത നിലയ്ക്ക് എങ്ങെനെയാണ് മറ്റൊരു ബഹുരാഷ്ട്ര കമ്പനിയുമായി 49 ശതമാനം ഓഹരി കൊടുക്കാന്‍ കരാര്‍ ആയത്. സെബിയുടെ അനുമതി വാങ്ങിക്കാനുള്ള നടപടിയെടുത്തു എന്നാണ് അറിയുന്നത്. അതിന് മറുപടി പറയേണ്ടത് അദാനിയാണ്.’- കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഇത് ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനി സൂപ്പറാണ്. അദാനിയുടെ തീരുമാനമാണ് നടപ്പിലാകുക. വേറെ ആരുടെ തീരുമാനവും നടപ്പാവില്ല. അവര് തീരുമാനിക്കും. അതു പോലെയാണ് ഇവിടെ എന്ന് അവര്‍ ധരിച്ചിട്ടുണ്ടോ?. അദാനിയാണ് മറുപടി പറയേണ്ടത്.
മുഖ്യമന്ത്രി പറഞ്ഞലോ ഞങ്ങള്‍ അറിഞ്ഞില്ല എന്ന്. ഞങ്ങളെ അറിയിക്കാതെയാണ് അദാനി ചെയ്തിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് മുഖവിലയ്‌ക്കെടുത്താണ് പറയുന്നത്. അങ്ങനെ പറയാന്‍ എന്താണ് അദാനിക്ക് അവകാശം? അദാനിക്ക് തീരുമാനിക്കാന്‍ പറ്റുമോ? കുറുക്കുവഴികളിലൂടെയല്ലല്ലോ കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ നേടേണ്ടത്. നേരായ വഴിയിലൂടെയല്ലേ’- കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.


