ശത്രുനീക്കങ്ങൾ മുൻകൂട്ടി കണ്ടെത്തണം; സംയോജിത വ്യോമപ്രതിരോധ ശൃംഖല ശക്തിപ്പെടുത്താൻ ഇറാൻ

മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഇറാൻ സായുധസേനാ മേധാവി മേജർ ജനറൽ അലി അബ്ദുള്ളഹി. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭീഷണികളെ നേരിടാൻ രാജ്യത്തിന്റെ തദ്ദേശീയ സാങ്കേതിക ശേഷിയും യുവപ്രതിഭകളുടെ കഴിവും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വ്യോമ പ്രതിരോധ ദിനത്തോടനുബന്ധിച്ച് ഇറാൻ വ്യോമപ്രതിരോധ സേനാ കമാൻഡർക്ക് അയച്ച സന്ദേശത്തിലാണ് അബ്ദുള്ളഹി നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ സജീവവും മുൻകരുതലോടെയുള്ളതുമായ പ്രതിരോധ തന്ത്രങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക-ഇസ്രയേൽ ഭീഷണികളുടെ പശ്ചാത്തലത്തിൽ പരമ്പരാഗത പ്രതിരോധ രീതികൾക്കപ്പുറം ശത്രുനീക്കങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാൻ കഴിയുന്ന ആധുനിക വ്യോമപ്രതിരോധ ശൃംഖല വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രഹസ്യാന്വേഷണ ഏജൻസികളുടെ വിവരങ്ങൾ, റഡാർ സംവിധാനങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഏകോപിപ്പിച്ച് സംയോജിത ശൃംഖല രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അബ്ദുള്ളഹി വ്യക്തമാക്കി. ശത്രുവിന്റെ നീക്കങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


