രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡിൽ എഫ്.ഐ.ആർ; ബിജെപി സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് വി.ഡി. സതീശൻ

single-img
31 August 2026

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ബി.ജെ.പി സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് പിന്നാലെ സംഘപരിവാർ നടത്തിയ ‘ശുദ്ധീകരണ’ ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ വലിയ വെല്ലുവിളിയാണെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഖാർഗെയെപ്പോലൊരു മുതിർന്ന നേതാവ് പങ്കെടുത്ത വേദിയിൽ സംഘപരിവാർ നടത്തിയ നടപടി ആധുനിക രൂപത്തിലുള്ള അയിത്തമാണെന്നും അദ്ദേഹം വിമർശിച്ചു.

സമത്വത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടിയാണ് രാഹുൽ ഗാന്ധി ശബ്ദമുയർത്തുന്നതെന്ന് സതീശൻ പറഞ്ഞു. ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം പട്ടികജാതി-പട്ടികവർഗ പീഡനനിരോധന നിയമങ്ങൾ ദുരുപയോഗം ചെയ്ത് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത് സംഘപരിവാർ ഭരണകൂടത്തിന്റെ ഭീരുത്വമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ എതിരാളികൾക്കെതിരെ നിയമസംവിധാനങ്ങളെ ആയുധമാക്കുന്ന നടപടികൾ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും സതീശൻ വ്യക്തമാക്കി. രാജ്യത്ത് അയിത്തവും വിവേചനവും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കുമൊപ്പം കേരള ജനതയും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ മതേതര സമൂഹം ശക്തമായി നേരിടുമെന്നും വി.ഡി. സതീശൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.