‘നദികളുടെ ആഴം കൂട്ടണം’; കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ആശങ്ക അറിയിച്ച് ഉപരാഷ്ട്രപതി

single-img
30 August 2026

കേരളത്തിലെ നദികളുടെ ആഴം കൂട്ടുന്നതിനും കൃത്യമായ ഇടവേളകളിൽ മണൽ നീക്കം ചെയ്യുന്നതിനും നടപടി വേണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. കേരളത്തിലെ നഗരങ്ങളിൽപ്പോലും വെള്ളപ്പൊക്കം പതിവാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ ഇടവേളകളിൽ നദികളിൽ നിന്ന് മണൽ നീക്കം ചെയ്യാത്തത് ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നുണ്ട്. നദികളുടെ ആഴം കൂട്ടിയില്ലെങ്കിൽ മഴവെള്ളം എങ്ങോട്ട് ഒഴുകിപ്പോകുമെന്നും അദ്ദേഹം ചോദിച്ചു. നദികളുടെ ആഴം കൂട്ടേണ്ടതില്ലെന്ന് വാദിക്കുന്നവരും ഇക്കാര്യം ചിന്തിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെങ്കിലും വികസന പ്രവർത്തനങ്ങളെ പൂർണമായി തടയുന്ന സമീപനം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘പരിസ്ഥിതി ഭ്രാന്തന്മാരാകാൻ പാടില്ല’ എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പാക്കേണ്ടതുണ്ടെന്നും പറഞ്ഞു.

നദികളുടെ ആഴം കൂട്ടുന്നതിന് കോടതികളാണ് തടസ്സമാകുന്നതെങ്കിൽ വിഷയത്തിന്റെ പ്രാധാന്യം കോടതികളെ ബോധ്യപ്പെടുത്തണമെന്നും സി.പി. രാധാകൃഷ്ണൻ പറഞ്ഞു. നിലവിൽ കേരളത്തിൽ ലഭിക്കുന്ന മഴ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തുള്ളതാണെന്നും അതിനനുസരിച്ചുള്ള മുൻകരുതലുകളും ജലസംരക്ഷണ നടപടികളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.