പാർട്ടിയെ അപമാനിച്ചു; മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത്

single-img
26 September 2022

ഡല്‍ഹി: രാജസ്ഥാനിലെ നാടകീയ സംഭവവികാസങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി.

ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കരുതെന്നാണ് ആവശ്യമുയരുന്നത്. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും അശോക് ഗെലോട്ടിനെ മാറ്റണമെന്നും ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അപമാനിക്കുന്നതായി രാജസ്ഥാനില്‍ ഗെലോട്ടിന്റെ നീക്കങ്ങളെന്നാണ് ആരോപണം. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഗെലോട്ടാണ്. അത്തരമൊരാളെ എഐസിസി പ്രസിഡന്റ് ആക്കരുതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നം വഷളായതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കടുത്ത അതൃപ്തിയുണ്ട്. ഗെലോട്ട് ഒഴിയുമ്ബോള്‍ പകരം, സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് രാഹുലും സോണിയയും നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സച്ചിനെ അംഗീകരിക്കാനാകില്ലെന്നും , രാജി വെക്കുമെന്നും ഭീഷണി മുഴക്കി ഗെലോട്ട് പക്ഷത്തുള്ള എംഎല്‍എമാര്‍ രംഗത്തെത്തുകയായിരുന്നു.

ഇതേത്തുടര്‍ന്ന് നിയമസഭാകക്ഷിയോഗം റദ്ദാക്കുകയായിരുന്നു. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്നാണ് അശോക് ഗെലോട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് പറഞ്ഞത്. കോണ്‍ഗ്രസ് കേന്ദ്ര നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അജയ് മാക്കനെയും ഹൈക്കമാന്‍ഡ് തിരികെ വിളിച്ചു. അശോക് ഗെലോട്ടിനേയും, സച്ചിന്‍ പൈലറ്റിനേയും ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.