പൂനെയില്‍ യുവാവ് പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

single-img
25 April 2023

പൂനെയില്‍ യുവാവ് പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. പൂനെയിലെ ചിഞ്ച്‌വാദില്‍ ആണ് കൊടും ക്രൂരത അരങ്ങേറിയത്.

ഏപ്രില്‍ ആറാം തീയതിയാണ് ഒന്നരവയസുകാരനെ പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ആഴ്ചകള്‍ക്ക് ശേഷം കൊലപാതകം നേരില്‍കണ്ട സ്ത്രീയാണ് കുട്ടിയെ യുവാവ് വെള്ളത്തില്‍ ചൂടുവെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്ത് പറയുന്നത്.

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയോടാണ് സ്ത്രീ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിക്രം കോലേക്കര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രമിന് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയായ 20 വയസുകാരി കിരണുമായി അടുപ്പമുണ്ടായിരുന്നുവെന്നും മുന്നോട്ടുള്ള ജീവിതത്തിന് കുഞ്ഞ് ഒരു ഭാരമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

ഒരു ബക്കറ്റ് നിറയെ വെള്ളം തിളപ്പിച്ച ശേഷം യുവാവ് കുഞ്ഞിനെ മുക്കിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൂനെ പൊലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ വൈഭവ് ഷിംഗാരെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാവിന് കുട്ടിയുടെ മാതാവ് കിരണിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ ഭാവിയാണ് പ്രധാനമെന്ന് പറഞ്ഞ് യുവതി ഇത് നിരസിച്ചു. തുടര്‍ന്നാണ് വിക്രം കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

വിക്രം കുഞ്ഞിനെ കൊലപ്പെടുത്തുമ്ബോള്‍ അമ്മ കിരണ്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ അയല്‍വാസിയായ സ്ത്രീ സംഭവം നേരില്‍ കണ്ടിരുന്നു. ഭയം മൂലമാണ് ഇവര്‍ വിവരം പുറത്ത് പറയാതിരുന്നത്. ഒടുവില്‍ കുഞ്ഞ് മരിച്ച്‌ ദിവസങ്ങള്‍ക്കു ശേഷം യുവതി വിവരം അമ്മയായ കിരണിനെ അറിയിക്കുകയായിരുന്നു. അപ്പോഴാണ് കാമുകന്‍റെ ക്രൂരത യുവതി തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു. കിരണിന്‍റെ പരാതിയിലാണ് വിക്രമിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.