18 വർഷം ഞാൻ ആർഎസ്എസുകാരനായിരുന്നു; നായർക്ക് ആർഎസ് എസിനേക്കാൾ നല്ല ഇടമാണ് എൻഎസ്എസ്: ജി സുകുമാരൻ നായർ

single-img
9 January 2023

സമൂഹത്തിൽ ലവ് ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മതങ്ങൾക്ക് അതീതമായി ആളുകൾ പരസ്പരം വിവാഹം കഴിക്കുന്നുണ്ട്. ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ക്രിസ്ത്യന്‍ സമൂഹം പങ്കുവെയ്ക്കുന്ന ആശങ്ക താങ്കള്‍ക്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ കേരളത്തിൽ ബി.ജെ.പിക്ക് ഭാവിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങിനെ: “ഒരു ദിവസം കൊണ്ട് രാഷ്ട്രീയം മാറാം. ഒരാളുടെ ഒരു വാക്കിന് മുഴുവൻ സാഹചര്യവും മാറ്റാൻ കഴിയും. ഇന്ത്യയിൽ ബി.ജെ.പി ഇത്രയധികം ശക്തമാകുമെന്ന് ആരെങ്കിലും മുൻകൂട്ടി കണ്ടിരുന്നോ?

എൻ എസ് എസ് ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല. ഞങ്ങൾ എല്ലായ്പ്പോഴും സമദൂര നയം പാലിക്കുന്നു. എനിക്ക് ആർ.എസ്.എസിനെ അറിയാം. 18 വർഷം ഞാൻ ആർ.എസ്.എസുകാരനായിരുന്നു. എന്നാൽ നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ല ഇടമാണ് എൻ.എസ്.എസ് എന്ന് എനിക്ക് മനസ്സിലായി”.- അദ്ദേഹം പറഞ്ഞു.

അതേസമയം, ക്രിസ്ത്യൻ വിഭാഗം ബിജെപിയുമായി കൂടുതൽ അടുക്കുന്നുവെന്ന ബി.ജെ.പിയുടെ വാദത്തെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളുമല്ല. ചിലത് എന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി.

ഇതോടൊപ്പം തന്നെ, പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് കേരളത്തിൽ പ്രതിപക്ഷമുണ്ടോ എന്നായിരുന്നു സുകുമാരന്‍ നായരുടെ മറുചോദ്യം. അപ്പോൾ രമേശ് ചെന്നിത്തലയാണ് നല്ലതെന്ന് തോന്നുന്നുണ്ടോ എന്ന ചോദിച്ചപ്പോള്‍ രണ്ടു പേരും ഒരേ തൂവൽ പക്ഷികളാണെന്നും കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.