സര്‍ക്കാരിന് കെഎസ്ആര്‍ടിസിയുടെ ആകെ ബാധ്യത ഏറ്റെടുക്കാനാകില്ല: മന്ത്രി കെഎന്‍ ബാലഗോപാല്‍

single-img
3 July 2023

കേരളാ സര്‍ക്കാരിന് കെഎസ്ആര്‍ടിസിയുടെ ആകെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പൊതുമേഖല സ്ഥാപനങ്ങള്‍ നിലനില്‍പ്പിനുള്ള വഴികള്‍ സ്വയം കണ്ടെത്തണം. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊടുക്കും. എന്നാല്‍ പണലഭ്യത പ്രശ്‌നമാണ്. അത് കിട്ടുന്ന മുറക്ക് ആനുകൂല്യങ്ങള്‍ കൊടുത്ത് തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ സംശയമുണ്ട്. അത് പരിശോധിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇപ്പോള്‍ പറയുന്നവരാണ് അത് നടപ്പിലാക്കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേപോലെ തന്നെ, വായ്പാ പരിധി നിയന്ത്രണത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി പറഞ്ഞു.

കൂടിയാലോചനകളും നിയമോപദേശവും അടക്കം എല്ലാം കിട്ടിയ ശേഷം മുന്നോട്ട് പോകും. 20000 കോടിയാണ് കടമെടുപ്പ് പരിധിയെന്ന മുന്‍ നിലപാട് ഇപ്പോള്‍ കേന്ദ്രം തിരുത്തിയിട്ടുണ്ട്. അര്‍ഹിക്കുന്ന ധനസഹായം ചോദിച്ച് വാങ്ങാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മാധ്യമങ്ങളുടെ വലിയ സഹായം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടാണ് സിപിഎമ്മിന്റേതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കി. സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തില്‍ സഹകരിക്കാവുന്നവരെ സഹകരിപ്പിക്കും. പ്രതിപക്ഷ നേതാവ് ആശങ്ക കൊണ്ടാണ് സിവില്‍ കോഡ് വിഷയത്തില്‍ ആരോപണം ഉന്നയിക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവിനോടാണ് പ്രതിപക്ഷ നേതാവ് ആദ്യം ചോദിക്കണ്ടത്. പൗരത്വ നിയമ ഭേദഗതി സമരങ്ങളിലെടുത്ത കേസിന്റെ കാര്യം പറയുന്നത് ഇപ്പോള്‍ പറയുന്നത് ബാലിശമാണ്. നടപടിക്രമം നോക്കിയാണ് കേസ് പിന്‍വലിക്കുന്നത്. ഇത്ര പേരുടെ പേരിലെ കേസ് പിന്‍വലിക്ക് എന്നു പറഞ്ഞാല്‍ അത് ചെയ്യാന്‍ പറ്റില്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേർത്തു.