ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്‌

single-img
22 December 2025

നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ പോലീസിന് തിരിച്ചടിയായി ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. താരം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷൈൻ ടോം ചാക്കോയുടെ നഖം, മുടി എന്നിവ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ താരത്തിന് കേസിൽ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് നടന്റെ സുഹൃത്തായ അഹമ്മദ് മുർഷിദിനെയും അന്വേഷണ സംഘം പിടികൂടിയിരുന്നു. എന്നാൽ ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചു. നടൻ ലഹരി ഉപയോഗിച്ചെന്ന കണ്ടെത്തലിലേക്ക് പോലീസിനെ നയിക്കാൻ മതിയായ തെളിവുകൾ ഫോറൻസിക് പരിശോധനയിൽ ലഭിക്കാത്തത് കേസിന്റെ തുടർനടപടികളെ ബാധിച്ചേക്കും.

കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയോടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമായത്. പോലീസിനെ കണ്ടപ്പോൾ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്ന് പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്ന് താരത്തിന് നോട്ടീസ് അയച്ച് വിളിപ്പിക്കുകയും ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയുമായിരുന്നു.