പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്താലും പാര്‍ട്ടിക്കുള്ളില്‍ ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ല;  പി ചിദബരം

single-img
18 October 2022

ദില്ലി: കോണ്‍​ഗ്രസിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്താലും പാര്‍ട്ടിക്കുള്ളില്‍ ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുതിര്‍ന്ന നേതാവ് പി ചിദബരം അഭിപ്രായപ്പെട്ടു.

“ഗാന്ധിമാരുടെ ശബ്ദം അപ്രസക്തമാകുമെന്ന് ആരും പറയുന്നില്ല,” വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ കാരണം തങ്ങളുടെ നേതൃത്വത്തെ നിരന്തരം വിമര്‍ശിച്ച ഗാന്ധികുടുംബം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിസമ്മതിക്കുകയും ഗാന്ധിയല്ലാത്ത ഒരാള്‍ ചുമതലയേല്‍ക്കേണ്ട സമയമാണെന്ന് ഉറപ്പിക്കുകയുമായിരുന്നു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരുള്‍പ്പടെ 9,000 പ്രതിനിധികള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും മത്സരിച്ച തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ​ഗാന്ധികുടുംബം മത്സരത്തിലില്ലെങ്കിലും ഖാര്‍​ഗെ അവരുടെ അനൗദ്യോ​ഗിക ഔദ്യോ​ഗിക സ്ഥാനാര്‍ത്ഥിയാണെന്നാണ് പ്രചാരണം. എന്നാല്‍, പുതിയ അധ്യക്ഷന്‍ ഗാന്ധിമാരുടെ “റിമോട്ട് കണ്‍ട്രോള്‍” ആയിരിക്കുമെന്ന ആരോപണം ചിദംബരം തള്ളിക്കളഞ്ഞു.

“അത് കണ്ണുംപൂട്ടിയുള്ള വിമര്‍ശനമാണ്. ‘റിമോട്ട് കണ്‍ട്രോള്‍’ ആരോപണം ഒരു അനുമാനമാണ്. ദേശീയ തലത്തില്‍ ഗാന്ധികുടുംബത്തിന് ഇപ്പോഴും വലിയ സ്വാധീനം ഉണ്ടാകുമെന്ന് കരുതുക. പക്ഷേ അത് താഴേക്ക് നീങ്ങുമ്ബോള്‍, അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ? തെരഞ്ഞെടുപ്പിലൂടെയല്ലേ ജില്ലാതലത്തില്‍ നേതാക്കള്‍ തിരഞ്ഞെടുക്കപ്പെടുന്നത്?” ചിദംബരം ചോദിച്ചു. എന്നാല്‍ പ്രധാന തീരുമാനങ്ങള്‍ക്കായി, പുതിയ അധ്യക്ഷന്‍ ഗാന്ധികുടുംബത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. “22 വര്‍ഷത്തെ ഏറ്റവും വലിയ മാറ്റമായി നിങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ കണക്കാക്കണം. പുതിയ അധ്യക്ഷന്‍ ഗാന്ധിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കണം, സംസ്ഥാന നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കണം. എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ പുതിയ അധ്യക്ഷന്‍ പഠിക്കുമെന്ന് എനിക്കുറപ്പുണ്ട്”. അദ്ദേഹം പറഞ്ഞു.

ഒരു പുതിയ അധ്യക്ഷന്‍ അധികാരമേറ്റതിന് ശേഷം എന്തെങ്കിലും സമൂലമായ മാറ്റങ്ങളുണ്ടാകുമോയെന്ന് പലരും സംശയിക്കുന്നു. ഗാന്ധിമാരുടെ ഉപദേശവും പിന്തുണയും തേടുന്നതില്‍ തനിക്ക് ലജ്ജയില്ലെന്ന് ഖാര്‍ഗെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അധ്യക്ഷന്റെ ആദ്യ ജോലി, സംഘടന ശരിയാക്കുക, തിരഞ്ഞെടുപ്പ് നടത്തുക, ടീമുകളെ കെട്ടിപ്പടുക്കുക എന്നിവയായിരിക്കുമെന്നും പി ചിദംബരം പറഞ്ഞു.