വെെദ്യുതി നിരക്ക് യൂണിറ്റിന് ഒന്‍പതു പൈസ കൂടും, കൂടിയ നിരക്ക് നാല് മാസത്തേക്ക്

single-img
28 January 2023

സംസ്ഥാനത്ത് വൈധ്യുതി നിരക്ക് കൂടുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ മേയ് 31 വരെ നാലുമാസത്തേക്കാണ് വൈദ്യുതി നിരക്ക് കൂടുന്നത്. യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാനാണു റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയത്.അതേസമയം പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.

പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് നാല് മാസം കൊണ്ട് പിരിച്ചെടുക്കുന്നത്. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് പുറത്തുനിന്നു വൈദ്യുതി വാങ്ങിയത്. ഇതിന് ചിലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനായി യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. എന്നാലിതിന് പകരം യൂണിറ്റിന് 9 പൈസ മതിയെന്ന് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതിന് മുമ്പുള്ള കാലങ്ങളിലെ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ കമ്മീഷന്‍ തള്ളിയിട്ടുണ്ട്.

2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 18.10 കോടിയും 2022 ജനുവരി മുതല്‍ മാര്‍ച്ചുവരെ 16.05 കോടിയുമാണ് അധികച്ചെലവായി ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിരക്ക് വര്‍ധന കൂടുതല്‍ മാസത്തേക്ക് നീട്ടാനും സാധ്യതയുണ്ട്