ബിപിഎല്‍ കുടുംബത്തിലെ വനിതക്ക് പ്രതിമാസം 2000 രൂപ; കര്‍ണാടകയില്‍ കോൺഗ്രസിന്റെ ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം

single-img
30 August 2023

കര്‍ണാടകയിൽ സംസ്ഥാനത്തെ തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്കായി തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കമായി. ബിപിഎല്‍ കുടുംബത്തിലുൾപ്പെടുന്ന വനിതക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നതാണ് പദ്ധതി. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് രാഹുല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഇത്തവണത്തെ രക്ഷാബന്ധന്‍ വേളയില്‍, സംസ്ഥാന കോൺഗ്രസ് സര്‍ക്കാരിന്റെ നൂറ് ദിവസം തികയുന്ന വേളയില്‍ ഇത് സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ധനികര്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ആനുകൂല്യങ്ങളും ധനികര്‍ക്ക് മാത്രമാണ്.കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക്, ദളിതര്‍ക്ക്, ന്യൂനപക്ഷങ്ങള്‍ക്ക്, ദുര്‍ബലവിഭാഗങ്ങള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്.അതില്‍ ജാതി, മത, ഭാഷാ ഭേദമില്ല.കര്‍ണാടകയില്‍ ചെയ്ത ഈ ക്ഷേമപദ്ധതികള്‍ കോണ്‍ഗ്രസ് രാജ്യമെമ്പാടും നടപ്പാക്കും.

കര്‍ണാടക രാജ്യത്തിന് വഴി കാട്ടുകയാണ്.ഈ പദ്ധതി കർണാടകയിൽ നടപ്പാവില്ലെന്നായിരുന്നു ഇത് പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.പ്രധാനമന്ത്രി തന്നെ കോണ്‍ഗ്രസ് നുണ പറയുന്നുവെന്നല്ലേ പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു,സത്യം നിങ്ങള്‍ക്ക് മുന്നിലുണ്ട്. ഇന്ന് 1.9 കോടി സ്ത്രീകളുടെ അക്കൗണ്ടുകളില്‍ 2000 രൂപ എത്തി.ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു.10 കിലോ അരി സൗജന്യമായി ബിപിഎല്‍ കുടുംബങ്ങളില്‍ എത്തുന്നു.

അതേപോലെ തന്നെ സ്ത്രീകള്‍ക്കായി ലോകത്തുള്ള ഏറ്റവും വലിയ ക്ഷേമപദ്ധതിയാണ് ഇത്.ലോകത്തെവിടെയും ഇത്രയും വലിയ തുക സ്ത്രീകള്‍ക്കായി നല്‍കുന്ന പദ്ധതിയില്ല.ഞങ്ങള്‍ വ്യാജവാഗ്ദാനം നടത്താറില്ല, ചെയ്യാന്‍ കഴിയുന്ന ഓരോ കാര്യവും ഞങ്ങള്‍ ചെയ്യുന്നു.ഈ പദ്ധതി കോണ്‍ഗ്രസ് തിങ്ക് ടാങ്ക് ഉണ്ടാക്കിയതല്ല.നിങ്ങളാവശ്യപ്പെട്ട പദ്ധതിയാണിത്, നിങ്ങളാണ് ഞങ്ങള്‍ക്ക് വഴി കാട്ടിയതെന്നും രാഹുല്‍ പറഞ്ഞു.

ഒരു കെട്ടിടം അതിന്റെ അടിസ്ഥാനശിലയുടെ ബലത്തിലാണ് നിലനില്‍ക്കുന്നത്.ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആയിരക്കണക്കിന് സ്ത്രീകളെ കണ്ടു.വിലക്കയറ്റത്തിന്റെ ദുരിതം അനുഭവിക്കുന്നവരായിരുന്നു സ്ത്രീകളെല്ലാവരും.പെട്രോളോ ഡീസലോ പാചകവാതകത്തിന്റെയോ വില കൂടിയാലും സ്ത്രീകളെയാണ് ആദ്യം ബാധിക്കുന്നത്.സ്ത്രീകള്‍ ഈ രാജ്യത്തിന്റെ അടിസ്ഥാനശിലയാണ്, തായ് വേരാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.