വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കില്ല; പകരം മുസ്ലിം ലീഗ് വേണമെങ്കിൽ വിജയിച്ചേക്കാം: രാജീവ് ചന്ദ്രശേഖർ

സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കവേ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കില്ലെന്നും പകരം മുസ്ലിം ലീഗ് വേണമെങ്കിൽ വിജയിച്ചേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ പണം പറ്റി കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം ആരോപിച്ചു. മൂന്നാർ മേഖലയിലെ പ്രശ്നങ്ങളിലും എസ്. രാജേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. ദേവികുളത്ത് എസ്. രാജേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായി വരണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തോട്ടം മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പട്ടയം, പാർപ്പിടം, കുടിവെള്ളം തുടങ്ങിയ വിട്ടുമാറാത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു ബിജെപി എംഎൽഎയ്ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


