സിഎംഇഡിപി മൂന്നാം പതിപ്പിന് തുടക്കം; 5 കോടി രൂപ വരെ വായ്പ, ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) മുഖേന നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP)യുടെ മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യഘട്ട വായ്പാ വിതരണവും ഓഗസ്റ്റ് 6-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിലാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.
സംരംഭകരെ ശാക്തീകരിക്കുക, എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പുതിയതും നിലവിലുള്ളതുമായ സംരംഭങ്ങൾക്ക് 6 ശതമാനം പലിശനിരക്കിൽ 5 കോടി രൂപ വരെ വായ്പ അനുവദിക്കുന്ന രീതിയിലാണ് പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. മുമ്പ് വായ്പയുടെ പരമാവധി പരിധി 2 കോടി രൂപയായിരുന്നു.
മൊത്തം പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയിൽ ഒരു വർഷം വരെ മൊറട്ടോറിയം സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കെഎഫ്‌സിയുടെ വായ്പാ പരിധി 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായി സർക്കാർ ഉയർത്തിയതും സംസ്ഥാന വ്യവസായ മേഖലയ്ക്ക് വലിയ പ്രോത്സാഹനമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയായ ചടങ്ങിൽ കെഎഫ്‌സിയുടെ പ്ലാറ്റിനം, ഗോൾഡ്, സിൽവർ, പിങ്ക് കാർഡുകളുടെ വിതരണം നിർവഹിക്കും. മികച്ച കെഎഫ്‌സി ശാഖയ്ക്കുള്ള പുരസ്കാരം ലോക്‌സഭാംഗം ശശി തരൂർ സമ്മാനിക്കും.
കെഎഫ്‌സി മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐഎഎസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിക്കും. വിവിധ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.


