മാസപ്പടി കേസ്; മുഖ്യമന്ത്രിയുമായി ആലോചിച്ച് മേൽനടപടികൾ സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും, അത് പരിശോധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് മേൽനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയതെന്നും, എസ്‌ഐടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു. കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി, വി.ഡി. സതീശൻ, രാഹുൽ ഗാന്ധി എന്നിവരുടെ കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും, ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം, അടൂർ സ്വദേശിയായ ദളിത് യുവാവിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്നും, ശാസ്താംകോട്ട പൊലീസിനെതിരായ പരാതി അന്വേഷിക്കാൻ എസ്‌ഐടിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാർശയിൽ, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അന്വേഷണത്തിന്റെ രീതി ഏതായിരിക്കണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി വിധികളും ഡിജിപിയുടെ അഭിപ്രായവും ഉൾപ്പെടെ ചേർത്താണ് എജി നിയമോപദേശം നൽകിയിരിക്കുന്നത്. ഇതോടെ സർക്കാർ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


