തമിഴ് നാട്ടിൽ ഗവർണരുടെ പരിപാടിയിൽ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ

single-img
27 June 2023

ചെന്നൈ: തമിഴ് നാട്ടിൽ ഗവർണരുടെ പരിപാടിയിൽ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ. പെരിയാർ സർവകലാശാലയാണ് സർക്കുലർ ഇറക്കിയത്. സേലം പൊലീസിന്റെ നിർദേശപ്രകാരമാണ് നടപടി എന്ന് സർവകലാശാല അറിയിച്ചു. ആർ എൻ രവി പങ്കെടുക്കേണ്ട ബിരുദ ദാന ചടങ്ങ് നാളെയാണ് നടക്കുന്നത്. കറുപ്പിനൊപ്പം തന്നെ ഫോണ്‍ പാടില്ലെന്നും സർക്കുലറിൽ പറയുന്നുണ്ട്. എന്നാൽ സേലം പൊലീസ് സംഭവം നിഷേധിച്ചു. 

കേരള പൊലീസ് പലപ്പോഴും കറുപ്പ് ധരിക്കുന്നതിനെ എതിർക്കുന്നത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുപ്പ് വസ്ത്രത്തിന് വിലക്കുണ്ടായിരുന്നു. ഇത്തരത്തിൽ വസ്ത്രം ധരിച്ചുവരുന്നവരെ പൊലീസ് വിലക്കുന്നതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 

തമിഴ്നാട്ടിൽ ​ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ സ്ഥിരമാണ്. അവസാനമായി സെന്തിൽ ബാലാജിയുടെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റിയിരുന്നു. എന്നാൽ വകുപ്പില്ലാ മന്ത്രിയായി തുടരാനായിരുന്നു നീക്കം. സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള തീരുമാനത്തെ ഗവർണർ എതിർത്തിരുന്നു. ഗവർണറുടെ നിലപാടിനെ തള്ളി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 

സെന്തിൽ ബാലാജിക്കെതിരെ ബെനാമി സ്വത്തിന് തെളിവുണ്ടെന്നാണ് ഇഡി പറയുന്നത്. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്‍റെ പേരില്‍ സ്വന്തമാക്കിയെന്നും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദാനത്തിന് തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.