യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം ;മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസുകാർക്കും അധിക സുരക്ഷ നൽകാൻ നിർദ്ദേശം

single-img
16 December 2023

ആലപ്പുഴയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാനും പൊലീസുകാർക്കും അധിക സുരക്ഷയ്ക്ക് നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെയും എസ്കോർട്ട് ഓഫീസർ സന്ദീപിന്റെയും വീടിന് കാവൽ ഏർപ്പെടുത്തും.

ഇരുവർക്കുമെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. ആലപ്പുഴ ജില്ലയിൽ നടന്ന നവ കേരള സദസ്സിനിടയിലാണ് അമ്പലപ്പുഴയിലേക്കുള്ള യാത്രാമധ്യേ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നവ കേരള ബസ്സിന് തൊട്ടു പുറകിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് ഉദ്യോഗസ്ഥനും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു.

സംഭവസമയം യൂണിഫോമിൽ അല്ലായിരുന്ന ഗൺമാൻ അനിൽ പ്രവർത്തകരുടെ തലയ്ക്കടിച്ചത് വലിയ വിവാദമായി. തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചവരുടെ വീടും സ്ഥലവും അറിയാമെന്നും കോൺഗ്രസ് വിചാരിച്ചാൽ ഇവർക്ക് വീടിന് പുറത്തിറങ്ങാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാവിലെ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരുടെയും സുരക്ഷ വർധിപ്പിച്ചത്.