ത്രിപുരയില്‍ എളമരം കരീം ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നേരെ ആക്രമണം; അക്രമകാരികൾ എത്തിയത് ജയ് ശ്രീറാം വിളിയോടെ

single-img
10 March 2023

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം. തങ്ങൾ ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടയിൽ സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകൾ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് എളമരം കരിം എംപി പറയുന്നു.

താനും , പാർട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതെന്ദ്ര ചൗധരി, എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാർ, കോൺഗ്രസ് എംപി അബ്ദുൾ ഖാലിക് എന്നിവരും ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നതെന്നും അക്രമികൾ വാഹനങ്ങൾ അടിച്ചു തകർക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഈ സമയത്തൊന്നും പോലീസ് ഇടപെടൽ കാര്യക്ഷമമായി ഉണ്ടായില്ല. ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ് ത്രിപുരയിൽ നിലനിൽക്കുന്നത്. ബിജെപി ഗുണ്ടാ രാജാണ് അവിടെ നടക്കുന്നത്. ഇത്തരം അക്രമം കൊണ്ടൊന്നും പ്രതിപക്ഷ എംപിമാരുടെ സന്ദർശനം തടയാനാകില്ലെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.