ബിജെപിയിൽ തുടർന്ന് ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാള്‍

single-img
4 September 2022

ഗാന്ധി നഗര്‍: സ്വന്തം പാര്‍ട്ടിയില്‍ തുടര്‍ന്നു ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാള്‍.

ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ കെജരിവാളിന്റെ ആഹ്വാനം.

എഎപി അധികാരത്തിലെത്തിയാല്‍ ബിജെപിക്കുള്ളില്‍ നിന്ന് എഎപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാഗ്ദാനം നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നതിനിടെ രാജ്‌കോട്ടില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കെജരിവാളിന്റെ ഇത്തരത്തിലുള്ള പ്രസ്താവന.

‘ഇത്രയും കാലം പാര്‍ട്ടിയെ സേവിച്ചതിന് എന്ത് പ്രതിഫലമാണ് നിങ്ങള്‍ക്ക് കിട്ടിയത്. ഞങ്ങള്‍ക്ക് ബിജെപി നേതാക്കളെ ആവശ്യമില്ല. നേതാക്കളെ നിങ്ങള്‍ തന്നെ സൂക്ഷിച്ചോളൂ. ഗ്രാമങ്ങളിലും താലൂക്കുകളിലും ബൂത്തുകളിലും പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ നേതാക്കള്‍ ഞങ്ങളുടെ പ്രചാരണപരിപാടികളില്‍ പങ്കുചേരുന്നുണ്ട്. ഇത്രയും കൊല്ലം പാര്‍ട്ടിയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചതിന് എന്ത് പ്രതിഫലമാണ് ലഭിച്ചത് എന്ന കാര്യം മാത്രമേ അവരോട് എനിക്ക് ചോദിക്കാനുള്ളൂ’.

‘ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിഫലമായി പണം ലഭിക്കുന്നുണ്ടെന്നും ആ പ്രതിഫലം കൈപ്പറ്റി ബിജെപിയ്ക്കുള്ളില്‍ നിന്നു കൊണ്ട് എഎപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് എനിക്കവരോട് പറയാനുള്ളത്. അത്തരത്തില്‍ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കാന്‍ തങ്ങളുടെ പക്കലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗജന്യമോ മികച്ചതോ ആയ വിദ്യാഭ്യാസമോ ആരോഗ്യ സേവനങ്ങളോ സൗജന്യ വൈദ്യുതിയോ ബിജെപി അതിന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നില്ല. എഎപി ഭരണത്തിലെത്തിയാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും.’

‘സൗജന്യ വൈദ്യുതിയും മികച്ച വിദ്യാഭ്യാസവും ചികിത്സയും സ്ത്രീകള്‍ക്ക് 1,000 രൂപ വീതവും കെജരിവാള്‍ വാഗ്ദാനം ചെയ്തു. 27 വര്‍ഷം നീണ്ട ബിജെപി ഭരണം ഗുജറാത്തില്‍ വീണ്ടും തുടരുമെന്ന കാര്യത്തില്‍ ഉറപ്പില്ല’- കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.