സൈന്യത്തിന്റെ പക്കല്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായി; ഉത്തരകൊറിയൻ നഗരത്തില്‍ കിം ജോങ് ഉന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്

single-img
28 March 2023

ഉത്തര കൊറിയയിൽ സൈന്യത്തിന്റെ പക്കല്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായതിനെ തുടര്‍ന്ന് നഗരത്തില്‍ ഭരണാധികാരി കിം ജോങ് ഉന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. സൈന്യത്തിന്റെ പക്കൽ നിന്നും 653 റൈഫിള്‍ ബുള്ളറ്റുകള്‍ കാണാതായതിനെ തുടര്‍ന്ന് അവ കണ്ടെത്തുന്നതിനാണ് ഉത്തരകൊറിയയിലെ ഹെയ്‌സാന്‍ നഗരത്തില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നാണ് വിവരം .

ഈ മാസം ഏഴിനാണ് റൈഫിള്‍ ബുള്ളറ്റുകള്‍ കാണാതായതായി മേലുദ്യോഗസ്ഥരോട് സൈന്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 25നും മാര്‍ച്ച് 10നും ഇടയില്‍ ചൈനയുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന സൈന്യത്തെ പിന്‍വലിച്ച സമയത്താണ് ബുള്ളറ്റുകള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടതെന്ന് വാർത്ത ഏജൻസിയായ റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ടിൽ പറയുന്നു.

നഷ്ടമായ ബുള്ളറ്റുകള്‍ക്കായി സൈനികര്‍ രഹസ്യമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്നാണ് മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഇതോടുകൂടി വ്യാപക പരിശോധന നടത്താനും ബുള്ളറ്റുകള്‍ തിരികെ ലഭിക്കുംവരെ നഗരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും കിം ജോങ് ഉന്‍ ഉത്തരവിടുകയായിരുന്നു.

നഗരത്തിലുള്ള ഓരോ വീടുകളിലും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിയുണ്ടകള്‍ കാണാതായതുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.