യുഡിഎഫിന്‍റെ രാജ്യസഭാംഗങ്ങളെല്ലാം ഒരേ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന്

single-img
29 February 2024

യുഡിഎഫ് മുസ്ലിം ലീഗിന് നല്‍കിയ രണ്ടാം രാജ്യസഭാ സീറ്റ് കോട്ടയം ഉള്‍പ്പെടെയുള്ള മധ്യ കേരളത്തിലെ മണ്ഡലങ്ങളില്‍ തിരിച്ചടിയാകുമെന്ന് യൂഡിഎഫിൽ ആശങ്ക. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ അഞ്ചാം മന്ത്രി വിവാദം പിന്നീടൊരു തിരിച്ചുവരവ് പോലും അസാധ്യമാക്കും വിധം മുന്നണിയുടെ സാമുദായിക സന്തുലിതാവസ്ഥയെ തകിടം മറിച്ചിരുന്ന സാഹചര്യത്തിലാണ് വീണ്ടും അതേ സാഹചര്യത്തിൽ ലീഗിന്റെ മൂന്നാം സീറ്റ് വിവാദം. അന്നത്തേതിനു സമാനമായ നിലയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മൂന്നാം സീറ്റ് വിവാദവും ഒടുവില്‍ രണ്ടാം രാജ്യസഭാ സീറ്റ് അനുവദിക്കലും ഉണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസിനുള്ളില്‍ പോലും കടുത്ത അമര്‍ഷമാണ് രാജ്യസഭാ സീറ്റ് ലീഗിന് നല്‍കിയതിലൂടെ ഉണ്ടായിരിക്കുന്നത്. പരമ്പരാഗതമായി യുഡിഎഫിനെ തുണയ്ക്കുന്ന ക്രൈസ്തവ, ഹൈന്ദവ വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ എതിര്‍ വികാരമാണ് ഇതിലൂടെ ഉണ്ടായത്.

ക്രൈസ്തവ വിഭാഗങ്ങള്‍ യുഡിഎഫിന്‍റെ വോട്ടു ബാങ്കുകളെ സ്വാധീനിക്കുന്ന കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മണ്ഡലങ്ങളില്‍ ഇത് മുന്നണിയുടെ ജയസാധ്യതകളെ പോലും സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഈ ആശങ്ക പങ്കുവയ്ക്കുന്നുമുണ്ട്.

മുസ്ലിം ലീഗിന് രണ്ടാം രാജ്യസഭാ സീറ്റ് അനുവദിച്ചതോടെ രാജ്യസഭയില്‍ യുഡിഎഫിന്‍റെ ആകെയുള്ള മൂന്ന് അംഗങ്ങളും ഒരേ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായി മാറും. മാത്രമല്ല, യുഡിഎഫിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് – 1, മുസ്ലിം ലീഗ് – 2 എന്നതാകും കക്ഷിനില.

ലോക്സഭയില്‍ കാലങ്ങളായി മുസ്ലിം ലീഗ് 2 സീറ്റുകളില്‍ മാത്രമാണ് മല്‍സരിക്കുന്നത്. ഇത്തവണ മാത്രം അത് മൂന്നാകണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചത് കോണ്‍ഗ്രസും യുഡിഎഫും ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തിലാണ്. മാത്രമല്ല, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ പാര്‍ട്ടി അക്ഷീണം പ്രയത്നിക്കുന്നതിനിടയിലാണ് ലീഗിന്‍റെ പ്രഹരം.

യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കടുത്ത മല്‍സരം നേരിടുന്ന കോട്ടയത്തും പത്തനംതിട്ടയിലും ഇത് യുഡിഎഫ് സാധ്യതകളെ സാരമായി ബാധിക്കും. എറണാകുളത്തും ഇടുക്കിയിലും ഇത് യുഡിഎഫ് വോട്ട് വിഹിതത്തെ ബാധിക്കുമെങ്കിലും സ്വതവേ മുൻ‌തൂക്കം ഉള്ളതിനാൽ അത് ജയസാധ്യതയെ ബാധിക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ഇടുക്കിയിലും അതുതന്നെയാണ് സാഹചര്യം.