അലിറെസ ബെറാന്‍വന്ദ്; ഇംഗ്ലണ്ടിന് ഭീഷണി ഈ ഇറാനിയൻ ഗോൾകീപ്പർ; കാരണം അറിയാം

single-img
21 November 2022

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് ഏഷ്യൻ വൻ ശക്തികളായ ഇറാനെ നേരിടുകയാണ്. പൊതുവെ ദുര്‍ബലരായ ഇറാനെ തോൽപ്പിച്ച് ഖത്തറിൽ വരവറിയിക്കുകയായിരിക്കും ഇംഗ്ലണ്ടിന്‍റെ ലക്ഷ്യമെങ്കിലും ഇറാനെ പൂര്‍ണ്ണമായും എഴുതിത്തള്ളാനുമാവില്ല.

ഇംഗ്ലണ്ട് ഇറാൻ ടീമിൽ ഏറ്റവും ഭയക്കേണ്ടത് ഗോള്‍മുഖത്ത് കാവൽ കോട്ടയായ അലിറെസ ബെറാന്‍വന്ദ് ആണ്. 2018ലെ ലോകകപ്പില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍ട്ടി തടഞ്ഞിട്ട് ഇറാന്‍റെ ദേശീയ ഹീറോയായി മാറിയ അലിറെസ മറ്റൊരു റെക്കോര്‍ഡിന് ഉടമ കൂടെയാണ് .

ലോക ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ത്രോ ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് അലിറെസയുടെ പേരിലാണ്. 2016 ഒക്ടോബറില്‍ ദക്ഷിണ കൊറിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് ദക്ഷിണ കൊറിയന്‍ താരത്തിന്‍റെ കയ്യില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് ഇറാനിയന്‍ മുന്നേറ്റ നിരക്കാരെ ലക്ഷ്യമാക്കി അലിറെസ പന്തെറിഞ്ഞത്.

ഈ പന്ത് 61 മീറ്റര്‍ ദൂരത്തിൽ സെന്‍റര്‍‌ സര്‍ക്കിളും കടന്ന് ഇറാന്‍ ഫോര്‍വേഡുകളില്‍ ഒരാളുടെ കാലില്‍ കൃത്യമായി എത്തിയിരുന്നു . ഗോള്‍ ലക്ഷ്യമാക്കി കുതിച്ച താരം പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോള്‍ നേടാൻ സാധിച്ചിരുന്നില്ല .