എഐ ക്യാമറയുടെ പ്രവർത്തനം പ്രതിസന്ധിയിൽ; നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും നോട്ടീസ് അയക്കുന്നില്ല

single-img
2 January 2024

സംസ്ഥാന സർക്കാർ കോടികൾ മുതൽ മുടക്കി സ്ഥാപിച്ച എഐ ക്യാമറയുടെ പ്രവർത്തനം ആറുമാസം പിന്നിടുമ്പോൾ പ്രതിസന്ധിയിലാണ് . കരാര്‍ കമ്പനിയായ കെല്‍ട്രോണിന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണ്. പണം ലഭിക്കാത്തതിനാൽ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും ഒരു മാസമായി കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം നോട്ടീസ് അയക്കുന്നില്ല.
നിലവിൽ കണ്‍ട്രോള്‍ റൂമുകള്‍ക്കും പൂട്ടുവീഴുന്ന സ്ഥിതിയാണ്.

കെഎസ്ഇബി ബില്ല് നൽകിയെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാന്‍ കഴിഞ്ഞിട്ടില്ല. കരാര്‍ പ്രകാരം വൈദ്യുതി കുടിശ്ശികയുള്‍പ്പെടെ നല്‍കേണ്ടത് കമ്പനിയാണ്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ കമ്പനിക്ക് അതിനു കഴിയുന്നില്ല. പണം കിട്ടാത്തതിനാല്‍ കെഎസ്ഇബി കണ്‍ട്രോള്‍ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയുമുണ്ട്. കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിലച്ചാൽ കേരളത്തിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതാകും.

ക്യാമറ നിയമലംഘനം കണ്ടെത്തിയാല്‍ വാഹനമുടമയ്ക്ക് ഫോണില്‍ ഉടന്‍ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാല്‍, ഫോണ്‍ നമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ചാലേ ഇതു സാധ്യമാകൂ. അല്ലാത്തവരുടെ ഫോണില്‍ അറിയിപ്പു ലഭിക്കാറില്ല. അത്തരക്കാര്‍ തപാല്‍മാര്‍ഗം നോട്ടീസ് ലഭിച്ചാലേ നിയമ ലംഘനത്തെക്കുറിച്ച് അറിയാറുള്ളൂ. എന്നാല്‍, ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാല്‍ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല. കുറച്ചു ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത്.