വീണ്ടും അരിക്കൊമ്ബന്റെ ആക്രമണം; ചിന്നക്കനാല്‍ കോളനിയിലെ വീട് അരിക്കൊമ്ബന്‍ ഭാഗികമായി തകര്‍ത്തു

single-img
2 March 2023

ഇടുക്കി ശാന്തന്‍പാറയിലെ ശല്യക്കാരനായ അരിക്കൊമ്ബനെ പിടികൂടാനുള്ള നടപടികള്‍ നീങ്ങവേ, ചിന്നക്കനാല്‍ 301 കോളനിയിലെ വീട് അരിക്കൊമ്ബന്‍ ഭാഗികമായി തകര്‍ത്തു.

രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അമ്മിണിയമ്മയുടെ വീടാണ് കാട്ടാന തകര്‍ത്തത്. ആര്‍ക്കും പരിക്കില്ല.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നാട്ടുകാരും വനപാലകരും എത്തി ആനയെ തുരത്തി. അതേസമയം അരിക്കൊമ്ബനെ പിടികൂടാന്‍ ദ്രുതപ്രതികരണ സേന ഒമ്ബതിന് എത്തും. ചിന്നക്കനാല്‍, ആനയിറങ്കല്‍ പ്രദേശത്തുതന്നെ കൂടൊരുക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.


മയക്കുവെടിവച്ചശേഷം കോടനാട്ടുവരെ പോകുന്നതിന്റെ സാങ്കേതികതടസ്സം മൂലമാണ് ചിന്നക്കനാല്‍ ആനയിറങ്ങല്‍ പ്രദേശത്ത് കൂടൊരുക്കാന്‍ തീരുമാനിച്ചത്. കൂടാതെ അക്രമകാരികളായ മറ്റുകൊമ്ബന്‍മാരെയും നിരീക്ഷിക്കാനും പദ്ധതിയുണ്ട്.

ഫെബ്രുവരി 22ന് ആയിരുന്നു അക്രമകാരികളായ അരിക്കൊമ്ബന്‍, ചക്കക്കൊമ്ബന്‍, മൊട്ടവാലന്‍ എന്നീ കാട്ടുകൊമ്ബന്‍മാരെ പിടിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വന്നത്. ഉത്തരവ് വന്നശേഷവും സമീപപ്രദേശങ്ങളില്‍ കാട്ടുകൊമ്ബന്മാരുടെ ആക്രമണം തുടരുകയാണ്. ചക്കക്കൊമ്ബന്‍ ചൊവ്വാഴ്ച തൊഴിലാളികളുമായി പോയ ജീപ്പ് ചിന്നക്കനാലില്‍ തകര്‍ത്തിരുന്നു.