വേണമെങ്കിൽ മാതാപിതാക്കളെ അധിക്ഷേപിച്ചോളൂ, പക്ഷെ മോദിക്കും അമിത് ഷായ്ക്കും എതിരെ ഒരു വാക്ക് പോലും പറയുന്നത് സഹിക്കില്ല: മഹാരാഷ്ട്ര ബിജെപി നേതാവ്

single-img
8 October 2022

വേണമെങ്കിൽ നിങ്ങൾ തന്റെ മാതാപിതാക്കളെ അധിക്ഷേപിച്ചോളൂവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ഒരു വാക്ക് പോലും പറയുന്നത് സഹിക്കില്ലെന്നും ബിജെപി മഹാരാഷ്ട്ര മുൻ സംസ്ഥാന അധ്യക്ഷനും ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ.

ഇന്ന് പൂനെയിൽ നടന്ന ഒരു അനുമോദന ചടങ്ങിനിടെയായിരുന്നു പരാമർശം. തനിക്ക് മാതാപിതാക്കളെ അധിക്ഷേപിക്കുന്നത് പ്രശ്നമല്ല. കോലാപൂരിൽ അതൊക്കെ വളരെ സാധാരണമാണ്. പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കുമെതിരായ ഒരു അധിക്ഷേപ വാക്ക് പോലും കോലാപ്പൂരിലെ ആളുകൾ സഹിക്കില്ലെന്നായിരുന്നു പാട്ടീലിന്റെ പരാമർശം. പ്രസംഗം വിവാദമാകുകയും സംഭവത്തിൽ പാട്ടീലിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

ബിജെപി നേതാവിനെ ആവശ്യമെങ്കിൽ അദ്ദേഹത്തിന്റെ നേതാക്കളെ പ്രശംസിക്കാം, പക്ഷെ അതിന്റെ പേരിൽ കോലാപ്പൂരിന്റെയും മഹാരാഷ്ട്രയുടെയും സംസ്കാരത്തെ അവഹേളിക്കരുതെന്നും നേതാക്കളെ പുകഴ്ത്തുമ്പോൾ നേതാക്കൾ ജാഗ്രത പാലിക്കണമെന്നും മാതാപിതാക്കളെ അധിക്ഷേപിക്കുക എന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നും എൻസിപി എംഎൽഎ രോഹിത് പവാർ പറഞ്ഞു. അതേസമയം, മാതാപിതാക്കളെ അധിക്ഷേപിക്കുന്നതാണ് ബിജെപിയുടെ ഹിന്ദുത്വമെന്ന് ശിവസേന വക്താവ് മനീഷ കയാൻഡെ പരിഹസിച്ചു.