തൊഴിലുറപ്പ്‌ തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ്‌ ; രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

single-img
6 January 2023

തൊഴിലുറപ്പ്‌ തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ്‌ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് . കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രകടനപത്രികയിൽ ചേർത്ത ഒരു പ്രഖ്യാപനം കൂടി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിഎന്നും സംസഥാന സെക്രെട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമമുറപ്പാക്കാനും ആശ്വാസ നടപടികൾ കൈക്കൊള്ളാനുമാണ്‌ ക്ഷേമനിധി ബോർഡ്‌. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ തൊഴിലാളികളും അയ്യൻകാളി നഗര തൊഴിലുറപ്പ്‌ തൊഴിലാളികളും ഉൾപ്പെടെ സംസ്ഥാനത്തെ 26 ലക്ഷം പേർക്കാണ് ക്ഷേമനിധിയുടെ ഗുണം ലഭിക്കുന്നത്.
നിശ്ചിതകാലം പദ്ധതികകളിൽ തൊഴിലെടുത്തവർക്ക്‌ പ്രതിമാസതുക അടച്ച് ക്ഷേമനിധിയിൽ അംഗമാകാം. തുല്യമായ തുക സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ക്ഷേമനിധിയിലേക്ക്‌ അടയ്ക്കും. 18 വയസ്സ്‌ പൂർത്തിയായ തൊഴിലാളികൾക്ക്‌ ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. 55 വയസ്സുവരെ ക്ഷേമനിധി വിഹിതമടയ്‌ക്കാം. 60 വയസ്സാകുന്നതോടെ മിനിമം പെൻഷൻ ഉറപ്പാകും.

ഉയർന്ന പ്രായപരിധിയില്ലാത്തതിനാൽ 60 പിന്നിട്ടവർക്കും തൊഴിലെടുക്കാം. പ്രസവാനുകൂല്യം, ചികിത്സാ സഹായം, ആരോഗ്യ ഇൻഷുറൻസ്‌, മരണാനന്തര സഹായം, പഠനാനുകൂല്യങ്ങൾ എന്നിവയെല്ലാം ഉറപ്പാക്കും.
ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത്‌ തൊഴിലുറപ്പ്‌ ക്ഷേമനിധി ബോർഡ്‌ രൂപീകരിക്കാൻ ഓർഡിനൻസ്‌ ഇറക്കിയിരുന്നു. രണ്ടാം പിണറായി സർക്കാർ 2021 നവംബറിൽ ബിൽ നിയമസഭയിൽ അവതരിപ്പിച്ച്‌ നിയമമാക്കിയിരുന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ തൊഴിലാളി യൂണിയൻറെ 2019ലെ പ്രഥമ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതായിരുന്നു ക്ഷേമനിധി ബോർഡ്‌ രൂപീകരണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ സ. എസ്‌ രാജേന്ദ്രനെ ബോർഡ് ചെയർമാനായി നിയമിച്ചു. തദ്ദേശവകുപ്പിന് കീഴിലാകും ബോർഡിൻറെ പ്രവർത്തനം നടക്കുക .