‘ഇ-25’ പെട്രോൾ ഉടൻ നടപ്പിലാക്കില്ല; ഇ-20 ഇന്ധനം സുരക്ഷിതമെന്ന് കേന്ദ്ര സർക്കാർ

single-img
10 August 2026

രാജ്യത്ത് 25 ശതമാനം എഥനോൾ കലർത്തിയ ‘ഇ-25’ (E-25) പെട്രോൾ ഉടൻ നടപ്പിലാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഉയർന്ന എഥനോൾ മിശ്രിതമുള്ള ഇന്ധനം രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ശാസ്ത്രീയ പഠനങ്ങളും സാങ്കേതിക വിലയിരുത്തലുകളും നടത്തുമെന്നും കേന്ദ്രം അറിയിച്ചു.

രാജ്യസഭയിൽ പി.പി. സുനീർ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സഹമന്ത്രി Suresh Gopi ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഇ-25 ഇന്ധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിലവിൽ ഉപയോഗത്തിലുള്ള 20 ശതമാനം എഥനോൾ കലർന്ന ഇ-20 പെട്രോൾ പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. ഇ-20 ഇന്ധനത്തിന്റെ ഉപയോഗം കാർബൺ പുറന്തള്ളൽ ഏകദേശം 30 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഇ-20 പെട്രോൾ വാഹനങ്ങളുടെ എഞ്ചിനുകൾക്ക് ദോഷകരമല്ലെന്നും സർക്കാർ വ്യക്തമാക്കി. പഴയ മോഡൽ വാഹനങ്ങളിൽ പോലും ഇ-20 ഉപയോഗം ഗുരുതരമായ എഞ്ചിൻ തകരാറുകൾക്കോ അമിത തേയ്മാനങ്ങൾക്കോ കാരണമാകില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ചില പഴയ വാഹനങ്ങളിൽ ഇന്ധനക്ഷമതയിൽ 3 മുതൽ 5 ശതമാനം വരെ കുറവ് അനുഭവപ്പെടാമെങ്കിലും അത് വലിയ ആശങ്കയ്ക്കിടയാക്കുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

നഗരപ്രദേശങ്ങളിലെ വാഹനങ്ങൾക്ക് മികച്ച ആക്സിലറേഷനും കൂടുതൽ സുഗമമായ ഡ്രൈവിംഗ് അനുഭവവും ഇ-20 പെട്രോൾ നൽകുന്നുണ്ടെന്നും കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. എഥനോൾ മിശ്രിത ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.