സംസ്ഥാനത്ത് അടുത്ത നാലു ദിവസവും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്

single-img
5 April 2023

സംസ്ഥാനത്ത് അടുത്ത നാലു ദിവസവും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇന്നലെ മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റില്‍ പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. അതേസമയം മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ സംസ്ഥാനത്തെ വേനല്‍മഴയില്‍ ഇക്കുറി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത്, ഇക്കുറി 37.4 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇന്നലെ തെക്കന്‍ കേരളത്തിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശ നഷ്ടമാണ് ഉണ്ടായത്. ശക്തമായ കാറ്റില്‍ മരം വീണ് രണ്ട് പേര്‍ മരിച്ചു. അടൂര്‍ ചൂരക്കോട് സ്കൂട്ടറിന് മുകളില്‍ മരം വീണ് ഒരു യുവാവും കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റില്‍ റബ്ബര്‍ മരം വീണ് വൃദ്ധയുമാണ് മരിച്ചത്.

പത്തനംതിട്ട അടൂരിന് സമീപമാണ് യുവാവിന്‍റെ ദേഹത്ത് മരം വീണത്. നെല്ലിമുകള്‍ സ്വദേശി മനു മോഹന്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. അടൂരില്‍ പലയിടത്തും ശക്തമായി വീശിയ കാറ്റില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു. അതേസമയം, കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റില്‍ റബ്ബര്‍ മരം വീണാണ് വൃദ്ധ മരിച്ചത്. ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി (62) ആണ് മരിച്ചത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ വാഹനങ്ങളില്‍ മുകളിലേയ്ക്കും മരം വീണു. കൊട്ടാരക്കകര പ്രസ് സെന്‍ററിന്‍റെയും പൊലിക്കോട് പെട്രോള്‍ പമ്ബിന്‍റെയും മേല്‍കൂര തകര്‍ന്നു. ആയൂര്‍ കോട്ടയ്ക്കാവിളയില്‍ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു പോയി.