വന്ദേമാതരം ബില്‍ ഇനി അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലേക്ക്

single-img
30 July 2026

ദേശീയ ഗീതമായ വന്ദേമാതരത്തിന് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്ലിന് ലോക്‌സഭയും അംഗീകാരം നല്‍കി. ശബ്ദവോട്ടോടെയാണ് ലോക്‌സഭ ബില്‍ അംഗീകരിച്ചത്. ഇതോടെ ബില്‍ ഇനി രാഷ്ട്രപതിയുടെ മുന്നിലേക്ക് എത്തുകയാണ്. രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുന്നതോടെ ഇത് നിയമമായി മാറും. ബില്ലിന് കഴിഞ്ഞദിവസം രാജ്യസഭ അംഗീകാരം നല്‍കിയിരുന്നു.

വന്ദേമാതരത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വന്ദേമാതരം ബില്‍ വെറുമൊരു സാധാരണ ബില്‍ മാത്രമല്ല, ഭാരതത്തിന്റെ ആത്മാവിനെയും ദേശീയ അവബോധത്തെയും സാംസ്‌കാരിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് നിത്യാനന്ദ് റായ് അഭിപ്രായപ്പെട്ടു.

ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയല്‍ (ഭേദഗതി) ബില്‍ 2026, പ്രകാരം ദേശീയ ഗാനമായ ജനഗണമനയ്ക്ക് നിലവില്‍ ലഭ്യമായ നിയമപരമായ പരിരക്ഷകള്‍ വന്ദേമാതരത്തിനും ബാധകമാക്കുന്നു. ഗാനം ആലപിക്കുന്നത് മനഃപൂര്‍വ്വം തടയുകയോ, ആലാപന സമയത്ത് അസ്വസ്ഥത ഉണ്ടാക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

എന്നാല്‍ ചര്‍ച്ചയില്‍ ബില്ലിനെ എതിര്‍ത്ത് ലോക്‌സഭയില്‍ ഡിഎംകെ അംഗം കനിമൊഴി രംഗത്തു വന്നു. രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്നും, ഹിന്ദുത്വ അജണ്ടയാണ് ബില്ലിലൂടെ എന്‍ഡിഎയും ആര്‍എസ്എസും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എതിര്‍പ്പ് ഉന്നയിക്കുന്നവരെയെല്ലാം രാജ്യവിരുദ്ധരെന്ന് മുദ്ര കുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും കനിമൊഴി ആരോപിച്ചു. ബഹളത്തിനിടെ ശബ്ദവോട്ടോടെ ബില്ലിന് ലോക്‌സഭയും അംഗീകാരം നല്‍കുകയായിരുന്നു.