യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് തുടക്കം; നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേറുമെന്ന് വി ഡി സതീശൻ

വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് കാസർഗോഡ് കുമ്പളയിൽ തുടക്കം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്‌തു. ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു.
അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി എടുക്കുന്നതാണോ സിപിഐഎമ്മിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും വി ഡി സതീശൻ ചോദിച്ചു.
സിപിഐഎം വർഗീയ വാദികളുടെ കൈകളിലേക്ക് തീപന്തം എറിഞ്ഞു കൊടുക്കുന്നു എന്ന് പറഞ്ഞ സതീശൻ, വർഗീയത ആര് പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി. രാഷ്ട്രീയ ജാഥകളില്‍ നിന്നും വ്യത്യസ്തമായി ഭാവി കേരളം എങ്ങനെയായിരിക്കണമെന്നത് പുതുയുഗ യാത്ര ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യു ഡി എഫിന് ബദല്‍ പദ്ധതികളുണ്ട്.
പൗരപ്രമുഖരുമായല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുമായാണ് കൂടിക്കാഴ്ച നടത്തുകയെന്നും വി ഡി സതീശൻ വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയ യുഗപിറവിക്ക് പുതുയുഗ യാത്ര തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


