പോലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ട് സിപിഎം പ്രവർത്തകർക്ക് 20 വർഷം തടവും പിഴയും

single-img
25 November 2025

കണ്ണൂർ പയ്യന്നൂരിൽ പോലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. സിപിഎം പ്രവർത്തകരായ ടി.സി.വി. നന്ദകുമാർ, വി.കെ. നിഷാദ് എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഇരുവരും രണ്ടര ലക്ഷം രൂപ വീതം പിഴയടയ്ക്കണം.

ശിക്ഷിക്കപ്പെട്ടവരിൽ ഒരാളായ വി.കെ. നിഷാദ് പയ്യന്നൂർ നഗരസഭയിൽ 46-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. നിലവിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ നിഷാദ് മത്സരത്തിൽ വിജയിച്ചാൽ പോലും ശിക്ഷാവിധി കാരണം ജനപ്രതിനിധിയായി തുടരാൻ സാധിക്കാതെ വരും.

പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും (IPC 307), സ്ഫോടക വസ്തു നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്തിൻ്റേതാണ് ശിക്ഷാവിധി. കേസിന് ആസ്പദമായ സംഭവം നടന്നത് 2012 ഓഗസ്റ്റ് 1-നാണ്. ഷുക്കൂർ വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജൻ അറസ്റ്റിലായതിനെ തുടർന്ന് പയ്യന്നൂർ ടൗണിൽ വെച്ച് നിഷാദ് അടക്കമുള്ള പ്രതികൾ പോലീസിന് നേരെ ബോംബ് എറിയുകയായിരുന്നു.