പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനത്തെ കക്ഷിയാക്കി സുപ്രീംകോടതി

single-img
6 July 2023

ദില്ലി: പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനത്തെ കക്ഷിയാക്കി സുപ്രീംകോടതി. ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്ന് ജസ്റ്റിസ് സി ടി രവികുമാർ വാദത്തിനിടെ പറഞ്ഞു, തുടർന്ന് സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്രത്തിനായി സോളിസിറ്റർ ജനറലിന് ഹർജിയുടെ പകർപ്പ് നൽകാനും കോടതി നിർദ്ദേശിച്ചു. 

മനുഷ്യർക്കും നായ്ക്കൾക്കും നൽകുന്ന ആന്‍റി റാബിസ് വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു. അടുത്ത കാലത്തായി നായകളുടെ കടിയേറ്റ പലരും പേ വിഷബാധയേറ്റ് മരിക്കുന്നുണ്ട്. ഇത് ചികിത്സ പ്രോട്ടോക്കോളിനെ കുറിച്ചും വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്ന് കാട്ടി കെപിഎ ചെയർമാൻ ഡോ. രാജേന്ദ്രൻ വെള്ളപ്പാലത്ത്, പ്രസിഡൻറ് അശ്വനി നമ്പാറമ്പത്ത് എന്നിവർ ചേർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 

ഇൻട്രാ ഡെർമൽ റാബിസ് വാക്സിനുകളുടെ (ഐ.ഡി.ആർ വി) ഫലപ്രാപ്തി പഠിക്കാൻ സ്വതന്ത്ര വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം എന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. നാഷണൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ പ്രകാരം, മനുഷ്യർക്കുള്ള റാബിസ് വാക്സിൻ നിർമ്മാണം, സങ്കീർണ്ണമായ ഒരു പ്രക്രിയയായതിനാൽ, നിർമ്മാണത്തിനും പരിശോധനയ്ക്കും കുറഞ്ഞത് മൂന്ന് മുതൽ നാല് മാസം വരെ ആവശ്യമാണ്. പക്ഷെ വാക്‌സിൻ നിർമിച്ച് 14 ദിവസത്തിനകം കേരളത്തിൽ എത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. കെഎംഎംഎൻപി ലോ വഴിയാണ് കേരള പ്രവാസി അസോസിയേഷൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.