നവജാതശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

single-img
5 April 2023

ആറന്മുളയില്‍ നവജാതശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

പ്രസവത്തെ തുടര്‍ന്നുള്ള അമിതസ്രാവം മൂലം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും. സിഡബ്ല്യുസിയുടെ നിര്‍ദേശ പ്രകാരം കുട്ടിയെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയും അമ്മയും ഇന്നലെ വ്യക്തതയില്ലാത്ത മറുപടിയാണ് പൊലീസിന് നല്‍കിയത്. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി, വീട്ടില്‍വച്ച്‌ പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയില്‍ ഉപേക്ഷിച്ചെന്നുമാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് യുവതിയുടെ കോട്ട മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബക്കറ്റിലായിരുന്നു കുഞ്ഞിന് അനക്കമുണ്ടെന്ന് കണ്ട പൊലീസ് ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. മാസം തികയാതെയാണ് കുട്ടി ജനിച്ചത്.