ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

single-img
1 September 2023

കൊച്ചി: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35 ആം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ് ഏക പ്രതി.  സംഭവത്തിൽ 100 സാക്ഷികളുണ്ട്.  വിചാരണ വേഗത്തിൽ ആക്കാനും  പോലീസ് അപേക്ഷ നൽകും. ജൂലൈ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യം. ബലാത്സം​ഗത്തിന് ശേഷം  കൊലപാതകം നടത്തിയത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം പത്തിലേറെ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ നാൾ വഴികളിങ്ങനെ

2023 ജൂലൈ 28
ബിഹാർ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച സൂചന വച്ച് അസ്ഫാക്ക് ആലം എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിയിലായിരുന്ന അസ്ഫാക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പോലീസിനു മൊഴി നൽകി. 

2023 ജൂലൈ 29
18 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആലുവ മാർക്കെറ്റിനു സമീപത്തെ മാനില്യങ്ങൾക്കിടയിൽ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

2023 ജൂലൈ 30
പ്രതി അസ്ഫാക്കിനെതിരെ ഒൻപത് വകുപ്പുകൾ ചുമത്തി. ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.,

2023 ജൂലൈ 31
ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തു.

2023 ഓഗസ്റ്റ് 01
പ്രതി അസ്ഫാക്ക് മുമ്പും പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചയാളാണെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. പ്രതിയെ ചോദ്യംചെയ്യാൻ 10 ദിസവത്തേക്ക് അന്വേഷണസംഘത്തിൻറെ കസ്റ്റഡിയിൽ വിട്ടു.

2023 ഓഗസ്റ്റ് 03
അസ്ഫാക്കിനെ ആലുവ മാർക്കെറ്റിലെത്തിച്ചു തെളിവെടുത്തു. കുട്ടി ധരിച്ചിരുന്ന ബനിയൻറെ ഭാഗവും രണ്ടു ചെരുപ്പുകളും പോലീസ് കണ്ടെടുത്തു. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചുകൊണ്ടുളള സർക്കാർ ഉത്തരവ് കൈമാറി.

2023 ഓഗസ്റ്റ് 06
പ്രതി അസ്ഫാക്കിനെ അയാൾ താമസിച്ചിരുന്ന ആലുവ ചൂർണിക്കരയിലെ ഹൗസിങ് കോംപ്ലക്സിൽ എത്തിച്ച് തെളിവെടുത്തു.

2023 സെപ്റ്റംബർ 1
കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.