നവകേരള സദസ് ജനസദസല്ല; അനുയോജ്യമായ പേരിടാന്‍ സാധിക്കുമെങ്കില്‍ ഗുണ്ടാ സദസ് എന്നു പേരിടണം: കെ സുധാകരന്‍

single-img
21 November 2023

സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇത് ജനസദസല്ലെന്നും അനുയോജ്യമായ പേരിടാന്‍ സാധിക്കുമെങ്കില്‍ ഗുണ്ടാ സദസ് എന്നു പേരിടണമെന്നും സുധാകരന്‍ പറഞ്ഞു. ഇതിന്റെ തെളിവാണ് പഴയങ്ങാടിയിലെ അക്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയൻറെ സെക്യൂരിറ്റി ഓഫീസര്‍മാര്‍ മര്‍ദ്ദിച്ചു. സുരക്ഷ ഉദ്യോഗസ്ഥര്‍ വയര്‍ലെസ് സെറ്റ് കൊണ്ട് മര്‍ദ്ദിച്ചു. സംരക്ഷണം കൊടുക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇങ്ങിനെയുള്ള സംരക്ഷണം കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമില്ല. രാവിലെ മുതല്‍ ഗുണ്ടകള്‍ വണ്ടിയില്‍ വന്നിറങ്ങുകയാണെന്നും കെ സുധാകരന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഈ സുരക്ഷാസേന എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും ഇവര്‍ ആരാണെന്ന് മുഖ്യമന്ത്രി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ഓഫീസര്‍മാര്‍ തറ ഗുണ്ടകളെപോലെ പെരുമാറുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഗുണ്ടകളെ കൊണ്ടുള്ള യാത്ര നാടിനും ജനാധിപത്യത്തിനും അപമാനമാണെന്നും ഒന്നുകില്‍ മുഖ്യമന്ത്രി യാത്ര നിര്‍ത്തണം അല്ലെങ്കില്‍ പേര് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഈ യാത്ര തിരുവനന്തപുരത്ത് എത്തില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. എല്ലാ വഴികളും അടച്ചു കെട്ടി സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും എല്ലാം ജനങ്ങള്‍ വകവെച്ചു കൊടുക്കില്ലെന്നും ജനങ്ങള്‍ പ്രതികരിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.