ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടംനേടി വിൻസി അലോഷ്യസ് സിനിമ ‘ദി ഫെയ്സ് ഓഫ് ദി ഫെയ്‌സ്‌ലെസ്’

single-img
19 December 2023

1995ൽ ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളിയായ കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാക്കി ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത ‘ദി ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ എന്ന സിനിമ ഓസ്കർ പുരസ്കാരത്തിനുള്ള യോഗ്യത പട്ടികയിൽ ഇടം പിടിച്ചു. പൂർണ്ണമായും മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ ഒരുങ്ങിയ ഒരു ബോളിവുഡ് സിനിമയാണ് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’.

ലോകത്തെ പല രാജ്യങ്ങളിലായി നടക്കുന്ന ശ്രദ്ധേയമായ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഇടം നേടിയ ചിത്രം കൂടിയാണിത്‌. ഇന്ത്യയിലെ പതിനാറ് സംസ്ഥാനങ്ങളിലെ കലാകാരികളും കലാകാരന്മാരുമാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും.

ഈ സിനിമയ്ക്ക് വേണ്ടി അല്‍ഫോണ്‍സ് ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരം ഓസ്‌കര്‍ സമിതിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആകെ 94 ഗാനങ്ങളാണ് ഇപ്പോള്‍ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ‘ഏക് സപ്‌നാ മേരാ സുഹാന’, ‘ജല്‍താ ഹേ സൂരജ്’, മധ്യപ്രദേശിലെ ഗോത്രവര്‍ഗവിഭാഗത്തിന്റെ തനിമയില്‍ തയ്യാറാക്കിയ പാട്ടുകളാണ് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസി’ല്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ്സ), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പൂര്‍), പ്രേംനാഥ് (ഉത്തര്‍പ്രദേശ്), അജീഷ് ജോസ്, ഫാദര്‍ സ്റ്റാന്‍ലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.