മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധനയിൽ നിർണായക റിപ്പോർട്ട് തഹസിൽദാറിന് ഇന്ന് കൈമാറിയേക്കും

single-img
21 August 2023

കൊച്ചി: മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധനയിൽ ഇന്ന് നിർണായക റിപ്പോർട്ട് തഹസിൽദാർക്ക് ലഭിക്കും. കഴിഞ്ഞ ദിവസം എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ നടത്തിയ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗത്തിന്‍റെ റിപ്പോർട്ടാണ് ഇന്ന് തഹസിൽദാർക്ക് കൈമാറുക. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ ആ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോർട്ട് മാത്യു കുഴൽ നാടനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.

സ്ഥലത്ത് 4 മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയർന്നപ്പോഴാണ്‌ റവന്യു സർവെ വിഭാഗം റീ സർവ്വേ നടത്തിയത്. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് താലൂക്ക് സർവേ വിഭാഗം കഴിഞ്ഞ ദിവസം പരിശോധിച്ചത്.

അതിനിടെ ആരോപണങ്ങളിൽ  മാത്യു കുഴൽനാടനെ പിന്തുണച്ചും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഞായറാഴ്ച രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമുള്ളതെന്ന് സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴൽനാടന്റേത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ഏതു നേതാക്കൾക്കും വന്നു രേഖ പരിശോധിക്കാമെന്നു പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള തന്റേടം സി പി എമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു.