കാഞ്ഞങ്ങാട്ട് ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
18 May 2023

കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട്ട് ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച്‌ കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച്‌ വരുത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് സതീഷ് ദേവികയെ ലോഡ്ജിലേക്ക് കൊണ്ട് പോയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനായുള്ള ആസൂത്രണം ഏത് വിധത്തില്‍ നടത്തിയെന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവിക പതിനാറാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജില്‍ എത്തിച്ച യുവതിയെ കാമുകന്‍ ബോവിക്കാനം സ്വദേശി സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവരും ഒന്‍പത് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ലോഡ്ജിലെ 306-ാം നമ്ബര്‍ മുറിയിലായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ ദേവികയുടെ സുഹൃത്ത് ബോവിക്കാനം സ്വദേശി സതീഷ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൊല നടത്തിയ ശേഷം മുറി പുറത്ത് നിന്ന് പൂട്ടിയാണ് ഇയാള്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. തന്‍റെ കുടുംബ ജീവിതത്തിന് ദേവിക തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. തന്റെ ഭാര്യയെ വിവാഹ മോചനം നടത്താന്‍ ദേവിക നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും സതീഷ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.

ദേവികയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. പ്രതിയായ സതീഷ് കാഞ്ഞങ്ങാട്ട് സെക്യൂരിറ്റി സര്‍വീസ് സ്ഥാപനം നടത്തുകയാണ്. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. വിവാഹിതനാകുന്നതിന് മുമ്ബ് തന്നെ സതീഷിന് ദേവികയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഹൊസ്ദുര‍്ഗ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.