സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിന്‍റെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു

single-img
19 May 2023

ദില്ലി : സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍റെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു.

മൃതദേഹം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. രാത്രി എട്ടുമണിയോടെ മൃതദേഹം ആലക്കോട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്ബത് മണിക്ക് നെല്ലിപ്പാറ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. രാവിലെ ആറ് മണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദില്ലി പാലം എയര്‍ഫോഴ്സ് വിമാനത്താവളത്തിലെത്തിച്ചത്. നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസര്‍ ഷാജിമേന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആരംഭിച്ചു.

ഏപ്രില്‍ 14നാണ് സുഡാനില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. അവധി ആഘോഷിക്കാന്‍ സുഡാനിലെത്തിയ ഭാര്യ സൈബല്ലയും മകളും നോക്കി നില്‍ക്കെയായിരുന്നു മരണം. മൂന്ന് ദിവസം മൃതതേഹം വെടിയേറ്റ മുറിയില്‍ നിന്ന് മാറ്റാന്‍ പോലും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് എംബസി ഇടപെട്ടാണ് ബോഡി ഖര്‍ത്തൂമിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്‍റെ ഭാര്യയും മകളും ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി കഴിഞ്ഞ 27 ന് നാട്ടിലെത്തിയിരുന്നു.