ലൈസൻസ് നിർബന്ധം; പച്ചകുത്തൽ ജോലിക്ക് നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ

single-img
6 November 2023

കേരളത്തിൽ പച്ചകുത്തൽ ജോലിക്ക് നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസുളളവർക്ക് മാത്രമേ ഈ ജോലി ചെയ്യാൻ സാധിക്കൂ. പച്ചകുത്തുന്നവരെ കുറിച്ചുളള റിപ്പോർട്ട് നൽകാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

പച്ചകുത്തുന്നതിന് ഒരേ സൂചിയും ഒരേ മഷിയും ഉപയോഗിക്കുന്നത് മാരകരോഗങ്ങള്‍ പടരുന്നതിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നട‌പടി. പൊതുസ്ഥലങ്ങൾ, ഉത്സവപ്പറമ്പുകൾ, തെരുവോരങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ പച്ചകുത്തുന്നതിന് നിയന്ത്രണമേർപ്പെടുത്തിയാണ് ഉത്തരവ്. പച്ചകുത്തുന്ന ജോലിക്ക് സർക്കാർ നിബന്ധനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പച്ചകുത്തുന്നതിന് ലൈസന്‍സുള്ളവര്‍ക്കുമാത്രം അംഗീകാരം, ഉപയോഗിക്കുന്ന മഷി ഡ്രഗ് കണ്‍ട്രോളര്‍ അംഗീകരിച്ചതാവണം, സ്ഥലം വൃത്തിയുള്ളതായിരിക്കണം, പച്ചകുത്തുന്ന വ്യക്തി ഗ്ലൗസ് ധരിക്കണം, പച്ചകുത്തിയശേഷം അത് ഊരിമാറ്റണം, സൂചികള്‍ ഉടന്‍ നശിപ്പിക്കാവുന്നവയാണെന്നും സീല്‍ചെയ്ത പാക്കറ്റുകളിലെത്തുന്നതാണെന്നും ഉറപ്പാക്കണം, തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കണം, പച്ചകുത്തല്‍ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനെടുത്തിരിക്കണം, പച്ചകുത്തുന്നതിനുമുമ്പും ശേഷവും ആ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം.

പച്ചകുത്തുന്നവർക്ക് ലൈസൻസ് ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഈ അപേക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍, ജില്ലാ ഡ്രഗ് അനലിസ്റ്റ്, മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും ലൈസൻസ് അനുവദിക്കുക.

ചായങ്ങൾ കുത്തിവെക്കുന്നതുമൂലം ചിലർക്ക് അലർജി, കുത്തുന്ന ഭാ​ഗത്ത് നീർക്കെട്ട്, ത്വക്കിനെ ബാധിക്കുന്ന ക്ഷയരോ​ഗം, കാൻസർ തുടങ്ങിയവയുണ്ടാകാൻ സാധ്യതയുണ്ട്. അണുവിമുക്തമാക്കാത്ത സൂചി, സിറിഞ്ച് എന്നിവ ഉപയോഗിക്കുന്നതുമൂലം മാരക പകര്‍ച്ചവ്യാധികളായ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് വി, ടെറ്റനസ്, എയ്ഡ്‌സ് എന്നിവ പിടിപെടാനും സാധ്യതയുണ്ട്. ടാറ്റു അടിയ്ക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോ​ഗ്യ-കുടുംബക്ഷേമ മന്ത്രാലയം 2021 ൽ ഉത്തരവിറക്കിയിരുന്നു.