ഇര തേടുന്ന ചെന്നായക്കൂട്ടത്തെപ്പോലെ; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെതിരെ പരിഹാസവുമായി സ്മൃതി ഇറാനി

single-img
25 June 2023

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കെതിരെ ഒരുമിച്ചുനിൽക്കാൻ ബിഹാറിലെ പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ഇര തേടുന്ന ‘ചെന്നായക്കൂട്ടത്തെപ്പോലെ’യാണ് പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുകൂടിയതെന്നു സ്മൃതി പറഞ്ഞു.

ഇത്തരത്തിൽ വരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അല്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളും ഖജനാവുമാണെന്നും സ്മൃതി ആരോപിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് സ്മൃതിയുടെ ഈ പരാമര്‍ശം. ഇന്‍ഡോറില്‍ നിന്നുള്ള പ്രമുഖ സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

‘ചെന്നായ്ക്കള്‍ കൂട്ടത്തോടെയാണ് ഇര തേടുകയെന്നാണ് പറയുന്നത്. ഇപ്പോഴിതാ, പട്‌നയില്‍ ഇതുപോലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു ഒത്തുകൂടല്‍ ഉണ്ടായിരുന്നു. അവരുടെ ലക്ഷ്യം മോദിയല്ല, ജനങ്ങളും രാജ്യത്തിന്റെ ഖജനാവുമാണ്. എപ്പോഴൊക്കെ ഒരാള്‍ ഖജനാവില്‍ ദുഷിച്ച കണ്ണ് പതിച്ചോ, എനിക്കറിയാം, അത് ആ വീട്ടിലെ സ്ത്രീയെ അറിയിച്ചാല്‍ മതി. ശത്രു തനിയെ പിന്മാറിക്കോളും’ സ്മൃതി പറഞ്ഞു.

അതേസമയം, ബിജെപിയെ പരാജയപ്പെടുത്താനായി ഒന്നിച്ചുനില്‍ക്കുമെന്നു പ്രഖ്യാപിച്ച്, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ 14 പ്രതിപക്ഷ കക്ഷികള്‍ വെള്ളിയാഴ്ച പട്‌നയില്‍ യോഗം ചേര്‍ന്നു തീരുമാനിച്ചത്.