കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്; പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണം: കെ സുരേന്ദ്രൻ

single-img
7 September 2023

എറണാകുളം ജില്ലയിലെ ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വീടിനുള്ളിൽ പോലും നമ്മുടെ പെൺമക്കൾക്ക് രക്ഷയില്ലെന്ന അവസ്ഥായി കഴിഞ്ഞു. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടു.

പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആലുവയിൽ അഞ്ചരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് അടുത്ത ഹൃദയഭേദമായ വാർത്ത വന്നിരിക്കുന്നത്. അതിഥികളെന്ന് വിളിച്ച് കൊട്ടിഘോഷിച്ച് അതിഥി തൊഴിലാളികളെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സർക്കാർ അവരുടെ പിഞ്ചുമക്കളെ വേട്ടക്കാർക്ക് എറിഞ്ഞുകൊടുക്കുകയാണ്.

കഴിഞ്ഞ ദിവസം യുപിയിൽ അധ്യാപിക മർദ്ദിച്ച വിദ്യാർത്ഥിയെ പഠിപ്പിക്കുമെന്ന് പറഞ്ഞ സർക്കാർ ആദ്യം ഇവിടെയുള്ള കുട്ടികൾക്ക് സുരക്ഷയൊരുക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതര സംസ്ഥാനക്കാർക്കെതിരെ സംസ്ഥാനത്ത് അക്രമങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ക്രിമിനലുകളും ലഹരി മാഫിയകളും അഴിഞ്ഞാടുമ്പോഴും പൊലീസ് ഉറങ്ങുകയാണ്. യുപി മോഡലിൽ ശക്തമായ നടപടികളെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.

കുറ്റവാളികൾക്ക് ഭരണകൂടത്തിന്റെ സഹായങ്ങൾ ലഭിക്കുന്നത് കൊണ്ടാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ ക്രിമിനലുകളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും കാര്യത്തിൽ രാജസ്ഥാനുമായി മത്സരിക്കുകയാണ് കേരളമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ആലുവ ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരി പീഡനത്തിനിരയായത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണ്. നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി ഉപേക്ഷിച്ചുപോയതെന്നാണ് വിവരം.

പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടി. തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി കൂട്ടിച്ചേർത്തു.