കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ പാര്‍ട്ടിക്കെതിരെ ആ‌ഞ്ഞടിച്ച്‌ ശശി തരൂര്‍

single-img
1 April 2023

കോണ്‍ഗ്രസിന്‍റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ പാര്‍ട്ടിക്കെതിരെ ആ‌ഞ്ഞടിച്ച്‌ ശശി തരൂര്‍.

കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തത് തെറ്റാണെന്നും സീനിയറായ ആളെ അപമാനിച്ചത് ശരിയായില്ലെന്ന് തരൂര്‍ തുറന്ന് പറഞ്ഞു. പാര്‍ട്ടിയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഇങ്ങനെ ചെയ്യരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കെപിസിസിയുടെ വൈക്കം സത്യാഗ്രഹ വേദിയില്‍ പ്രസംഗത്തില്‍ അവസരം കിട്ടാത്തതില്‍ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ ശശി തരൂര്‍, കെ മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിയെടുത്തത് തെറ്റായ തീരുമാനമാണെന്ന് തുറന്ന് അടിക്കുകയാണ്. മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നുവെന്നും മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കണമായിരുന്നുവെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍ക്കാത്തത് ബോധപൂര്‍വ്വമായ ശ്രമമാണോ എന്ന് അറിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ കെ സുധാകരനും വി ഡി സതീശനും രമേശ് ചെന്നിത്തലയും എം എം ഹസനും മാത്രമാണ് കെപിസിസിയുടെ ഭാഗമായി സംസാരിച്ചത്. മുന്‍ പി സി സി പ്രസിഡന്റ് എന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നായിരുന്നു കെ മുരളീധരന്‍റെ പരാതി. തന്നെ മനപ്പൂര്‍വം അവഗണിച്ചെന്നും സ്വരം നന്നായിരിക്കുമ്ബോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനമെന്നും മുരളി തുറന്നടിച്ചു. എന്നാല്‍, സമയ പരിമിതി കാരണമാണ് എല്ലാ നേതാക്കള്‍ക്കും പ്രസംഗിക്കാന്‍ അവസരം ലഭിക്കാതിരുന്നത് എന്നാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം.